പി.ആർ ശ്രീജേഷിനെ ആദരിച്ചു
തിരുവനന്തപുരം : കായിക പ്രതിഭകൾക്കുള്ള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ സ്പോർട്സ് കൗൺസിലിന്റെ ജി.വി രാജ അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്നചടങ്ങിൽ മികച്ച പുരുഷ കായിക താരത്തിനുള്ള 2019ലെ ജി.വി രാജ അവാർഡ് അത്‌ലറ്റ് കുഞ്ഞുമുഹമ്മദും വനിതാ താരത്തിനുള്ള അവാർഡ് മയൂഖ ജോണിയും മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ മലയാളി ഗോൾ കീപ്പർ പി.ആർ ശ്രീജേഷിനെ ചടങ്ങിൽ ആദരിച്ചു.ശ്രീജേഷിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ടു കോടി രൂപ സമ്മാനം നേരത്തേ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു.
ഒളിമ്പ്യൻ സുരേഷ്ബാബു മെമ്മോറിയൽ ലൈഫ്ടൈം അച്ചീവ്മെന്റ് എസ്.ചന്ദ്രലാലും ജൂറിയുടെ പ്രത്യേക പരാമർശന പി.എസ് ജീനയും ഏറ്റുവാങ്ങി.മികച്ച കോളേജിനുള്ള പുരസ്കാരം കണ്ണൂർ എസ്.എൻ കോളേജ് ഏറ്റുവാങ്ങി. കായിക മന്ത്രി വി.അബ്ദുറഹ്മാൻ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ സ്പീക്കർ എം.ബി രാജേഷ് മന്ത്രിമാരായ ഗോവിന്ദൻ മാസ്റ്റർ,കെ.രാധാകൃഷ്ണൻ,പി.രാജീവ്,വി.എൻ വാസവൻ,കെ.കൃഷ്ണൻ കുട്ടി,കെ.രാജൻ,കെ.എൻ ബാലഗോപാൽ,അഹമ്മദ് ദേവർകോവിൽ,വി.ശിവൻ കുട്ടി,ആർ.ബിന്ദു,ജി.ആർ അനിൽ,എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുത്തു.
ജി.വി രാജയുടെ പേര് തെറ്റിച്ചു
അവാർഡ് ദാനച്ചടങ്ങിൽ സ്വാഗതം പറഞ്ഞ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ കായികകേരളത്തിന്റെ പിതാവായി അറിയപ്പെടുന്ന കേണൽ ജി.വി രാജയുടെ പേര് തെറ്റിച്ചത് കല്ലുകടിയായി. നിരവധി മന്ത്രിമാർ പങ്കെടുത്ത ചടങ്ങിൽ വിവിധ അവാർഡുകളുടെ വിതരണത്തിൽ ഏകോപനമില്ലാതെവന്നതും സംഘാടകരുടെ താഴപ്പിഴയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |