യു.എന്നിലെ പ്രസംഗം
ന്യൂഡൽഹി: ലോകസമാധാനത്തിനും പുരോഗതിക്കും നിർണായക സംഭാവനകൾ നൽകിയിട്ടുള്ള രാജ്യമാണ് ഇന്ത്യയെന്നും എക്കാലവും അതു തുടരുമെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഐക്യരാഷ്‌ട്ര സഭയിൽ 'ആഗോളതലത്തിലെ സമാധാനം സ്ഥാപിക്കൽ' വിഷയത്തിൽ നടന്ന ഉന്നതതല ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആഫ്രിക്കയിലും ഏഷ്യയിലും വികസ്വര രാജ്യങ്ങളുമായി സഹകരിച്ച് ആഗോള തലത്തിൽ സമാധാനം സ്ഥാപിക്കുന്നതിന് ഇന്ത്യ നിർണായകമായ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. യുദ്ധാനന്തര പുനർനിർമാണ വായ്പകൾ പോലുള്ള ഭൗതിക സഹായങ്ങളും കൃഷി, ഭവനനിർമാണം, വിദ്യാഭ്യാസം, ആരോഗ്യം പോലുള്ള മേഖലകളിലുള്ള സഹായവും ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.
അഫ്ഗാനിസ്ഥാനിൽ എല്ലാ വിഭാഗങ്ങൾക്കും ഭരണത്തിൽ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് വി. മുരളീധരൻ പറഞ്ഞു. ഭരണമാറ്റം നടന്നത് ചർച്ചകളിലൂടെയല്ലെന്ന് അവിടുത്തെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കർ ഫൗസിയ കൂഫി പ്രസ്‌താവിച്ചത് അദ്ദേഹം പരാമർശിച്ചു.
യുദ്ധാനന്തര പ്രതിസന്ധികളെ അതിജീവിച്ച നിരവധി രാജ്യങ്ങളുണ്ട്. വർണവിവേചനത്തിന്റെ തിക്തഫലങ്ങളിൽ നിന്ന് മോചനം നേടിയ ദക്ഷിണാഫ്രിക്കയും ലൈബീരിയ, സിയറ ലിയോൺ, ബറൂണ്ടി തുടങ്ങിയ രാജ്യങ്ങളും ഇതിന് ഉദാഹരണമാണ്. അതേസമയം ആഫ്രിക്കൻ രാജ്യങ്ങളിൽ ഭീകരവാദം വ്യാപിക്കുന്നത് ആശങ്കയോടെ കാണണം.
ഒരു തരത്തിലുള്ള ഭീകരവാദവും അംഗീകരിക്കില്ലെന്നതാണ് ഐക്യരാഷ്‌ട്ര സഭയുടെ നിലപാട്. ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് ഐക്യരാഷ്‌ട്രസഭയ്ക്ക് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |