കണ്ണൂർ: തളിപ്പറമ്പ് പൂവം സ്വദേശി ഫാ. ജോബി കൊച്ചുപുരയിൽ ആദ്യാക്ഷരപ്രാസമുപയോഗിച്ച് രചിച്ച സുകൃതസൂക്തങ്ങളെന്ന ഗ്രന്ഥം കരസ്ഥമാക്കിയത് മൂന്ന് റെക്കോർഡുകൾ. മലയാളഭാഷയിലെ മുഴുനീള ആദ്യാക്ഷരപ്രാസ ഗ്രന്ഥത്തിനുള്ള ദി ബെസ്റ്റ് ഒഫ് ഇന്ത്യ റെക്കോർഡ്, ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഒഫ് റെക്കോർഡ് എന്നീ ബഹുമതികളാണ് ഈ ഗ്രന്ഥത്തെ തേടിയെത്തിയത്.
വർഷത്തിൽ 365 ദിവസത്തേക്കുമുള്ള വിശിഷ്ട ചിന്തകളാണ് സുകൃതസൂക്തങ്ങളിലൂടെ വായനക്കാരിലെത്തുന്നത്. ഓരോ ചിന്തയിലും ആറ് വാചകങ്ങൾ ഉൾപ്പെടുത്തി ആദ്യാക്ഷര പ്രാസത്തിൽ ചിട്ടപ്പെടുത്താൻ ഫാ. ജോബിക്ക് സാധിച്ചുവെന്നതാണ് ആശ്ചര്യകരം. ചെറുപുഴ നവജ്യോതി കോളേജിലെ മുൻ വൈസ് പ്രിൻസിപ്പാളായിരുന്ന ഫാ.ജോബി തന്റെ പ്രസംഗങ്ങളിലും സന്ദേശങ്ങളിലും ആശംസാകുറിപ്പുകളിലുമൊക്കെ ആദ്യാക്ഷരപ്രാസ മായാജാലമൊരുക്കുക പതിവായിരുന്നു.
മലയാളവും ഇംഗ്ലീഷും പ്രാസഭംഗിയോടെ ഉപയോഗിക്കുന്ന അച്ചന്റെ ക്ലാസ്സുകൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും പറയുന്നു.
തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്‌സ് കോളേജിൽ നിന്ന് എം.എ ഇംഗ്ലീഷ് സാഹിത്യത്തിൽ റാങ്കോടു കൂടി ബിരുദാനന്തര ബിരുദവും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.എയും മനോന്മണിയം സുന്ദരനാർ യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എസ്‌സി മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും 2020ലെ ബെസ്റ്റ് പിഎച്ച്.ഡി റിസേർച്ച് സ്കോളർ അവാർഡ് നേടുകയും ചെയ്തു. ചെറുപുഷ്പ സഭാംഗമായ ജോബി ഇപ്പോൾ ഭാരതിദാസൻ യൂണിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം നടത്തുകയാണ്. തൃച്ചി സെന്റ് ജോസഫ് കോളേജിലാണ് പഠിക്കുന്നത്. കൊച്ചുപുരയിൽ ജോസഫിന്റെയും ഗ്രേസിയുടെയും മകനാണ്. റോബി, അനു, എൽസ എന്നിവർ സഹോദരങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |