ശ്രീനഗർ: ജമ്മുകാശ്മീരിലെ പൂഞ്ച് മേഖലയിലെ മെന്തർ നർഹാസ് വനമേഖലയിൽ വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു.
മെന്തർ വനമേഖലയിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ തെരച്ചിൽ തുടരുകയാണ്. ജമ്മു - പൂഞ്ച് - രജൗരി ദേശീയ പാത താൽക്കാലികമായി അടച്ചു. അതേസമയം, പുൽവാമയിലും ശ്രീനഗറിലുമായി നടന്ന ഏറ്റുമുട്ടലുകളിലായി സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു.
പൂഞ്ച്-രജൗരി വനമേഖലയിലെ മെന്തറിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് സുരക്ഷാസേന തെരച്ചിൽ നടത്തുകയായിരുന്നു.
സേനയുടെ നേർക്ക് ഭീകരർ വെടിവയ്ക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസർക്കും ഒരു സൈനികനും ജീവൻ നഷ്ടമായി. സംഘത്തിൽ അഞ്ചോളം ഭീകരർ ഉണ്ടെന്നാണ് വിവരം. മലയാളി സൈനികൻ എച്ച്. വൈശാഖ് അടക്കം അഞ്ച് സൈനികരുടെ ജീവത്യാഗത്തിന് ഇടയാക്കിയ പൂഞ്ചിലെ ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരർ തന്നെയാണ് മെന്തറിലും വെടിവച്ചതെന്നാണ് എന്നാണ് വിവരം.
ഇന്നലെ പുൽവാമ ജില്ലയിലെ വാഹിബഗ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ശ്രീനഗർ സ്വദേശിയായ ഭീകരൻ ഷാഹിദ് ബാസിർ ഷെയ്ഖിനെ വധിച്ചത്. അടുത്തിടെ കാശ്‌മീരിൽ സാധാരണക്കാരെ കൊന്നൊടുക്കിയ സംഘത്തിൽപ്പെട്ടയാളാണിയാളെന്ന് ഐ.ജി പറഞ്ഞു.
ഒക്ടോബർ രണ്ടിന് നടന്ന പി.ഡി.പി ഉദ്യോഗസ്ഥന്റെ വധത്തിലും ഇയാൾക്ക് പങ്കുണ്ട്.
അതേസമയം ശ്രീനഗറിൽ ബെമീനയയിൽ ഭീകരനെ വധിച്ചെങ്കിലും, പൊലീസും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |