പോർട്ട് ബ്ലെയർ:ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ് നൽകിയ സംഭാവനകൾക്ക് മതിയായ അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഷാ പറഞ്ഞു. രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച വ്യക്തികൾക്ക് ചരിത്രത്തിൽ ഇടം നൽകുന്നതിനായാണ് ആൻഡമാൻ ദ്വീപ സമൂഹത്തിലെ റോസ് ദ്വീപിനെ നേതാജി 'സുഭാഷ് ചന്ദ്രബോസ് ദ്വീപ്' എന്ന് പുനർനാമകരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
'ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്വാതന്ത്ര്യത്തിന്റെ തീർത്ഥാടന കേന്ദ്രമാണ്, എല്ലാ യുവാക്കളോടും ആൻഡമാൻ നിക്കോബാർ സന്ദർശിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.' പേരുമാറ്റിയ ശേഷം ദ്വീപിൽ നടന്ന ചടങ്ങിൽ അമിത് ഷാ പറഞ്ഞു.
'ഈ വർഷം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125 ാം ജന്മവാർഷികവും ആഘോഷിക്കും.നേതാജിയുടെ ജീവിത ചരിത്രം പരിശോധിക്കുമ്പോൾ അദ്ദേഹത്തോട് ചെയ്‌തത് അനീതിയാണ്,അർഹിക്കുന്ന സ്ഥാനം അദ്ദേഹത്തിന് നൽകിയിട്ടില്ല ' അമിത് ഷാ കൂട്ടിച്ചേർത്തു.
വർഷങ്ങളായി നിരവധി നേതാക്കളുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.എന്നാൽ അവർക്ക് ഉചിതമായ സ്ഥാനം നൽകാൻ സമയമായി. ജീവൻ ത്യജിച്ചവർ ചരിത്രത്തിൽ ഇടം നേടണം.അതുകൊണ്ടാണ് ഈ ദ്വീപിന് നേതാജിയുടെ പേര് നൽകിയത്. ഷാ വ്യക്തമാക്കി.
' വീർ'എന്ന പദവി സവർക്കറിന് സർക്കാർ നൽകിയിട്ടില്ല.എന്നാൽ അദ്ദേഹത്തിന്റെ ധീരതയും ദേശസ്‌നേഹവും അംഗീകരിച്ച കോടിക്കണക്കിന് ജനങ്ങളാണ് അത് നൽകിയത്. ഇന്ന് ചില ആളുകൾ സവർക്കറെ ചോദ്യം ചെയ്യുന്നു. ജനങ്ങൾ അദ്ദേഹത്തിന്റെ പേരിനു മുന്നിൽ 'വീർ' എന്ന് ചേർത്തിട്ടുണ്ട്.ആ ആദരവും ബഹുമാനവും ആർക്കും തകർക്കാനാവില്ല. സവർക്കറിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഷാ പറഞ്ഞു.
ആൻഡമാൻ ദ്വീപുകളിലെ ജനങ്ങൾ അനുഭവിക്കുന്ന ഇന്റർനെറ്റ് കണക്‌ടിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി 2018ൽ ഒപ്‌റ്റിക്കൽ ഫൈബർ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 2020ൽ പ്രധാനമന്ത്രി തന്നെ ഇതിന്റെ ഉദ്‌ഘാടനവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |