കൊച്ചി: യൂറോപ്പിൽ താരമായ കേരളാ നേന്ത്രന് പിന്നാലെ, പൈനാപ്പിളും കയറ്റുമതി ചെയ്യാനൊരുങ്ങി വെജിറ്രബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ). മികച്ച ഗുണനിലവാരമുള്ള 'എം.ഡി2" പൈനാപ്പിളാണ് കടൽകടക്കുക.
'കന്നാര" (മൗറീഷ്യസ്) ഇനമാണ് സംസ്ഥാനത്ത് വ്യാപകമായി കൃഷി ചെയ്യുന്നത്. നല്ല സ്വാദാണെങ്കിലും വിദേശത്ത് ഡിമാൻഡില്ല. സത്ത് കൂടുതലുള്ള എം.ഡി2 ഇനത്തിനാണ് പ്രിയം. പരീക്ഷണ അടിസ്ഥാനത്തിൽ ഒരേക്കറിലാകും ആദ്യകൃഷി. കയറ്റുമതിക്കായി പ്രത്യേക പരിചരണം നൽകും. വിദേശത്ത് എത്തുമ്പോൾ പാകമാകുന്നതിന് അനുസരിച്ചായിരിക്കും വിളവെടുപ്പ്. ശീതീകരിച്ച് കപ്പൽമാർഗം യൂറോപ്പിലെത്തിക്കും. പദ്ധതി റിപ്പോർട്ട് കൃഷി വകുപ്പിന് കൈമാറിയിട്ടുണ്ട്.
നേട്ടമായി നേന്ത്രൻ
മികച്ച ഗുണനിലവാരത്തോടെ കേരളാ നേന്ത്രൻ യൂറോപ്പിലെത്തിച്ചതാണ് വി.എഫ്.പി.സി.കെയ്ക്ക് മറ്ര് പഴങ്ങളും കയറ്റുമതി ചെയ്യാൻ കരുത്താകുന്നത്. 45 ദിവസം കൊണ്ടാണ് നേന്ത്രൻ യൂറോപ്പിലെത്തിയത്. ഇതേമാതൃക പൈനാപ്പിളിലും സ്വീകരിക്കും. തൃശൂരിൽ ആരംഭിച്ച വെജിറ്റബിൾ ആൻഡ് ബനാന പാക്കിംഗ് ഹൗസും കയറ്റുമതിക്ക് കരുത്താകും.
20 ടൺ പഴങ്ങളും പച്ചക്കറികളും ഇവിടെ ശീതികരിച്ച് സൂക്ഷിക്കാം. അണുവിമുക്തമാക്കുന്ന പൂളുകളടക്കം ഇവിടെ സജ്ജമാണ്. കഴിഞ്ഞമാസമായിരുന്നു ഉദ്ഘാടനം.
കേരളത്തിന്റെ കന്നാര
സംസ്ഥാനത്ത് ഏകദേശം 40,000 ഏക്കറിൽ പ്രതിവർഷം ശരാശരി നാലുലക്ഷം ടൺ പൈനാപ്പിളാണ് ഉത്പാദിപ്പിക്കുന്നത്. കൂടുതലും കന്നാരയാണ്. 80-85 ശതമാനം മറ്റ് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നു. കിലോയ്ക്ക് വില 20 മുതൽ 30 രൂപവരെ.
എം.ഡി2
വികസിപ്പിച്ചത് ഹവായി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
വലുപ്പക്കൂടുതൽ. സ്വർണ നിറം, മധുരം കുറവ്.
ഉയർന്ന പ്രതിരോധശേഷി
രണ്ടാഴ്ചവരെ ശീതീകരിച്ച് സൂക്ഷിക്കാം
''മികച്ച ഗുണമേന്മയുള്ള പൈനാപ്പിൾ വിദേശമാർക്കറ്റിൽ എത്തിച്ച്, അതിലൂടെ പൈനാപ്പിൾ കൃഷി കൂടുതൽ ലാഭകരമാക്കി മാറ്റുകയാണ് ലക്ഷ്യം""
ജോജി കെ. മാത്യു,
ഡെപ്യൂട്ടി മാനേജർ,
ഇന്റേണൽ റെവന്യൂ ജനറേഷൻ,
വി.എഫ്.പി.സി.കെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |