കൊച്ചി: മതേതരത്വം ഹിന്ദുക്കളുടെയോ ഈഴവ വിഭാഗത്തിന്റെയോ മാത്രം ബാദ്ധ്യതയല്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം കണയന്നൂർ യൂണിയന്റെ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരത്വം വൺവേ ട്രാഫിക്കല്ല. ഹൈന്ദവർ മതേതരവാദികളായതിനാലാണ് മറ്റു മതക്കാർക്ക് ഇവിടെ വളരാനായത്. മതദ്വേഷമില്ലാത്ത എസ്.എൻ.ഡി.പി യോഗത്തിന്റെ പരിപാടികളിൽ മറ്റ് മതക്കാരെയും പുരോഹിതരെയും സമുദായക്കാരെയും വിളിക്കുന്ന പതിവുണ്ടായിരുന്നു. പക്ഷേ അതേ സമീപനമല്ല തിരികെ ലഭിച്ചത്.
പിന്നാക്കസമുദായങ്ങൾക്ക് ഇന്നലെയും ഇന്നും നീതി നിഷേധിക്കപ്പെട്ടു. നാളെയും അത് ഉണ്ടാകാതിരിക്കാനാണ് ജാതി പറയുന്നത്. അത് പറയുക തന്നെ ചെയ്യും. രാഷ്ട്രീയ മോഹം കൊണ്ട് സംഘടനാ തലപ്പത്ത് എത്തിയ പഴയ ചില നേതാക്കളുടെ പിഴവുകളാണ് സമുദായത്തിന് നഷ്ടങ്ങൾ സമ്മാനിച്ചത്. എസ്.എൻ.ഡി.പി യോഗത്തെ രാഷ്ട്രീയവത്കരിച്ച്, മതേതരത്വം പറഞ്ഞ് ഇവർ സംഘടനയെ സ്വന്തം വളർച്ചയ്ക്ക് ഉപയോഗിച്ചു. ജാതി പറയാനുള്ള മടിയാണ് ഈഴവരുടെ ശാപം. ജാതി സംവരണം നിലവിലുള്ള നാട്ടിൽ ജാതി പറയാതിരുന്നിട്ട് ഒരു കാര്യവുമില്ല. മുസ്ളീം ലീഗും കേരളകോൺഗ്രസും രാഷ്ട്രീയ സമ്മർദ്ദശക്തിയായത് മതം പറഞ്ഞു തന്നെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈഴവ സമുദായത്തിന് രാഷ്ട്രീയമായിപ്പോലും പരിഗണന ലഭിക്കാത്ത സ്ഥലമായി എറണാകുളം മാറി. സമുദായത്തിന് എതിരായി നിൽക്കുന്നത് പുറത്താരുമല്ല, സമുദായാംഗങ്ങൾ തന്നെയാണ്.
ഇല്ലായ്മയെ ചൂഷണം ചെയ്ത് പിന്നാക്ക വിഭാഗങ്ങളെ കൂട്ടത്തോടെ മതംമാറ്റിയ ക്രൈസ്തവ മിഷനറിമാർ ലവ് ജിഹാദിനെതിരെ രംഗത്തുവരുന്നത് തമാശയാണ്. ഗോവയിലും കേരളത്തിന്റെ മലയോരമേഖലയിലും ക്രൈസ്തവർ നടത്തിയ മതം മാറ്റങ്ങൾ മറന്നുപോകരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
രാജാക്കാട് യൂണിയൻ സെക്രട്ടറി കെ.എസ്.ലതീഷ് കുമാറും യോഗം കൗൺസിലർ പി.ടി.മന്മഥനും ക്ളാസുകളെടുത്തു.
കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ സി.വി.വിജയൻ സ്വാഗതവും ടി.കെ.പത്മനാഭൻ നന്ദിയും പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.പി.ശിവദാസ്, കെ.കെ.മാധവൻ, ടി.എം.വിജയകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |