ന്യൂഡൽഹി: ലഖിംപൂർ ഖേരി സംഭവത്തിൽ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ മിശ്രയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപകമായി ട്രെയിൻ തടയൽ സമരം നടത്തി. 293 ട്രെയിൻ സർവീസുകൾ പൂർണമായോ ഭാഗികമായോ തടസപ്പെട്ടു. ഇന്നലെ രാവിലെ പത്ത് മണി മുതൽ ആറ് മണിക്കൂർ നേരമായിരുന്നു സമരം.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഒഡിഷ, യു.പി സംസ്ഥാനങ്ങളിലെ ട്രെയിൻ സർവീസിനെ സമരം സാരമായി ബാധിച്ചു. രാജ്യത്തെ ഏഴ് റെയിൽവെ സോണുകളിലായി 184 സ്ഥലങ്ങളിൽ സമരം നടന്നു. 43 ട്രെയിനുകൾ പൂർണമായും 50 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. 63 ട്രെയിനുകൾ പാതിവഴിയിൽ നിറുത്തിയിടേണ്ടി വന്നു. കൽക്കരിയുമായി പവർ പ്ലാന്റുകളിലേക്ക് പുറപ്പെട്ടെ 75 ട്രെയിനുകളടക്കം 150 ചരക്ക് തീവണ്ടികൾ കർഷകർ തടഞ്ഞു.
യു.പിയിൽ സമരത്തെ നേരിടാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 14 ജില്ലകളിലെ റെയിൽവെ സ്റ്റേഷനുകളിൽ സൈന്യത്തെ വിന്യസിച്ചിരുന്നു. എവിടെയെങ്കിലും ക്രമസമാധാന പ്രശ്നമുണ്ടായാൽ ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
പഞ്ചാബ് - ഹരിയാന സംസ്ഥാനങ്ങളിൽ സമരം ഏറെക്കുറെ പൂർണമായിരുന്നു. പഞ്ചാബിൽ പലയിടത്തും ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ശതാബ്ദി എക്സ്‌പ്രസ് അമ്പാലയിൽ സർവീസ് അവസാനിപ്പിച്ചു. അമ്പാലയുടെ തൊട്ടടുത്ത സ്റ്റേഷനുകളിലായി 18 ട്രെയിനുകൾ നിശ്ചലമായി.
ഒഡിഷയിലെ റെയിൽവെ സ്റ്റേഷനുകളിൽ മണിക്കൂറുകളോളം ട്രെയിനുകൾ ഓടിയില്ല. നോർത്ത് വെസ്റ്റേൺ റെയിൽവെയുടെ കീഴിലുള്ള രാജസ്ഥാൻ - ഹരിയാന സംസ്ഥാനങ്ങളിലെ രണ്ട് ട്രെയിനുകൾ പൂർണമായും 13 എണ്ണം ഭാഗികമായും റദ്ദാക്കി.
കേന്ദ്രം മിണ്ടുന്നില്ല: ടികായത്ത്
ലഖിംപൂർ ഖേരിയിൽ കർഷകരെ കൊല ചെയ്ത് 15 ദിവസമായിട്ടും കേന്ദ്രസർക്കാർ തങ്ങളോട് സംസാരിക്കുന്നില്ലെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. വളരെ സമാധാനപൂർണമായിരുന്നു സമരം. അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി അറസ്റ്റ് ചെയ്യാതെ കർഷകർക്ക് നീതി ലഭിക്കില്ലെന്നും ടികായത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |