വാഷിംഗ്ടൺ: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഹരിത ക്യാമ്പസ് എന്ന ആശയവുമായി ഗൂഗിൾ. കാലിഫോർണിയയിലെ മൗണ്ടൻ വ്യുവിലുള്ള ഗൂഗിൾ ആസ്ഥാനത്തിനടുത്തുന്ന കമ്പനിയുടെ പുതിയ ഓഫീസ് ക്യാമ്പസാണ് ഗൂഗിൾ ബേ വ്യൂ. ഹരിതവാതകങ്ങൾ പുറന്തള്ളാതെ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുമെന്നുള്ളതാണ് ഇവിടെയുള്ള കെട്ടിടങ്ങളുടെ പ്രധാന സവിശേഷത.
സാൻഫ്രാൻസിസ്‌കോയിൽ സ്ഥിതി ചെയ്യുന്ന ക്യാമ്പസിന് മൂന്ന് കെട്ടിടങ്ങളാണ് ഉള്ളത്. സർക്കസ് കൂടാരങ്ങളുടെ മാതൃകയിൽ നിലത്തേക്ക് ചരിഞ്ഞ കെട്ടിടങ്ങളുടെ മേൽക്കൂര സോളാർ പാനലുകൾ കൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. 50,000 സോളാർ പാനലുകളാണ് മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്നത്. ഗൂഗിൾ ഈ നിർമ്മിതിയെ ഡ്രാഗൺസ്‌കെയിൽ എന്നാണ് വിളിക്കുന്നത്.
ആഗോളതാപനത്തിന് കാരണമാകുന്ന കാർബൺ വാതകങ്ങളെ പൂർണമായും മാറ്റിനിർത്തിക്കൊണ്ടുള്ള ക്യാമ്പസാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുറച്ച് ജീവനക്കാരെ ഉൾപ്പെടുത്തി ജനുവരിയോടെ ക്യാമ്പസ് തുറക്കും. ഭൂമിക്കടിയിലേക്ക് ആഴത്തിലിറക്കിയ കോൺക്രീറ്റ് തൂണുകൾ പ്രകൃതി വാതകങ്ങളുടെ സഹായമില്ലാതെ കെട്ടിടത്തിനുള്ളിൽ ചൂട് നിലനിർത്താൻ സഹായിക്കുന്നു.
എല്ലാ ഓഫീസുകളും അന്തരീക്ഷം മലിനീകരണത്തിന് കാരണമാകാത്ത രീതിയിലുള്ള ഉറവിടങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ പ്രവർത്തിക്കാനുള്ള ഗൂഗിളിന്റെ പദ്ധതി സി.ഇ.ഒ സുന്ദർ പിച്ചൈ പങ്കുവച്ചിരുന്നു. ഡികാർബേൈസഷൻ നടത്താനുള്ള ഏറ്റവും വലിയ കോർപ്പറേറ്റ് പദ്ധതി നടപ്പിലാക്കാൻ അദ്ദേഹം 2030 വരെയാണ് സമയപരിധി നിശ്ചയിച്ചത്.
കാർബൺ ഒഴിവാക്കുക എന്ന വെല്ലുവിളിയെ വളരെ ഗൗരവത്തോടെയെടുക്കുന്ന ഗൂഗിളിന്റെ പുതിയ രീതികൾ മറ്റ് കോപ്പറേറ്റീവ് കമ്പനികളും പിന്തുടർന്നാൽ ആഗോള താപനം കുറയ്ക്കുന്നതിൽ സുപ്രധാന ചുവട്‌വയ്പ്പാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |