ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പറഞ്ഞുള്ള ട്വീറ്റ് പിൻവലിച്ച് കോൺഗ്രസ് ഖേദം പ്രകടിപ്പിച്ചു. പാർട്ടിയുടെ ഔദ്യോഗിക ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെ ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. തുടർന്നാണ് ട്വീറ്റ് പിൻവലിച്ച് ഖേദപ്രകടനം നടത്തി പാർട്ടി തലയൂരിയത്. പുതിയ സോഷ്യൽ മീഡിയ മാനേജരാണ് അപരിഷ്കൃതമായ ട്വീറ്റ് പങ്കുവച്ചതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. വിവാദ പോസ്റ്റിനെ തള്ളി കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറും രംഗത്തെത്തി. ട്വീറ്റിലെ പരാമർശം 'സിവിൽ പാർലമെന്ററി ഭാഷാ' നിലവാരത്തിലുള്ളതായിരുന്നില്ല. ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ മുഖേന പുതിയ സോഷ്യൽ മീഡിയ മാനേജർ നടത്തിയ അപരിചിതമായ ട്വീറ്റിൽ ഖേദിക്കുകയും പിൻവലിക്കുകയും ചെയ്തു എന്നായിരുന്നു ശിവകുമാർ പറഞ്ഞത്.
'കോൺഗ്രസ് സ്കൂളുകൾ നിർമിച്ചു. എന്നാൽ മോദി പഠിച്ചിട്ടില്ല. മുതിർന്നവർക്ക് പഠിക്കാനും കോൺഗ്രസ് നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. എന്നാൽ മോദി അപ്പോഴും പഠിച്ചിട്ടില്ല. രാജ്യം മോദിയുടെ നിരക്ഷരത മൂലം ഉഴലുകയാണ്'- എന്നായിരുന്നു കോൺഗ്രസ് പങ്കുവച്ച ട്വീറ്റ്.
അതിനിടെ, എരിതീയിൽ എണ്ണപകർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിച്ച് സംസ്ഥാന ബി ജെ പി അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീൽ രംഗത്തെത്തി. രാഹുൽ ഗാന്ധി മയക്കുമരുന്ന് കച്ചവടക്കാരനും അടിമയുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. 'ആരാണ് രാഹുൽ ഗാന്ധി? ഞാൻ അത് പറയുന്നില്ല. രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് വിൽപനക്കാരനുമാണ്. അത് മാദ്ധ്യമങ്ങളിൽ വന്നതാണ്. നിങ്ങൾക്ക് പാർട്ടിയെ മുന്നോട്ട് നടത്താൻ പോലും കഴിയില്ല' എന്നതായിരുന്നു നളിൻ കുമാർ കട്ടീലിന്റെ പരാമർശം. കാട്ടീൽ വിവാദ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
ഒക്ടോബർ 30 ന് സംസ്ഥാനത്തെ സിന്ദഗി,ഹംഗൽ എന്നീ നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഒന്നിനുപുറകേ ഒന്നായി വിവാദങ്ങൾ ഉണ്ടാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |