ശ്രീനഗർ: ഈ മാസം ജമ്മു കാശ്മീരിൽ പ്രത്യേക ലക്ഷ്യത്തോടെ നടന്ന തുടർച്ചയായ കൊലപാതകങ്ങൾ ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും. നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഭീകരസംഘടനകൾക്ക് പങ്കുണ്ടെന്നും ഈ സംഘടനകൾ പുതുതായി റിക്രൂട്ട് ചെയ്തവരാണ് ഈ കൊലപാതകങ്ങൾ നടത്തിയതെന്നുമാണ് കരുതപ്പെടുന്നത്. ജമ്മു കാശ്മീരിലെ ആഭ്യന്തര വകുപ്പിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ തന്നെ ഇക്കാര്യത്തിൽ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എൻ.ഐ.എ മേധാവി കുൽദീപ് സിംഗ് ഇപ്പോൾ ജമ്മു കാശ്മീർ സന്ദർശനത്തിലാണെന്നും ഈ സംഭവങ്ങൾ സംബന്ധിച്ച് അദ്ദേഹം ജമ്മു കാശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ടെന്നും വാർത്താ ഏജൻസികൾ പറയുന്നു. ഈ കൂടിക്കാഴ്ചകളിൽ ജമ്മു കാശ്മീർ ഡി.ജി.പി, ഈ കൊലപാതകങ്ങൾക്കെല്ലാം പിന്നിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരസംഘടനകളാണെന്നും അവരുടെ ലക്ഷ്യം ഭീതി പരത്തുകയും കാശ്മീർ താഴ്‌വരയിൽ ഭീകരവാഴ്ച സ്ഥാപിക്കുകയുമാണെന്നും വ്യക്തമാക്കിയതായും റിപ്പോർട്ടുകൾ ഉണ്ട്.
മുൻപും ഇത്തരം കേസുകൾ എൻ.ഐ.എ അന്വേഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ദിൽബാഗ് സിംഗ്, ആഭ്യന്തര വകുപ്പ് മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഒരു കത്തെഴുതി. ഈ സംഭവങ്ങളെല്ലാം എൻ.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ദേശീയമാദ്ധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, കത്തിൽ ഒക്ടോബർ അഞ്ചിന് നടന്ന കൊലപാതകങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും എൻ.ഐ.എ മറ്റ് കേസുകളും അന്വേഷണത്തിൽ ഉൾപ്പെടുത്തുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികളടക്കമുളളവർക്കെതിരെ നടന്ന ആക്രമങ്ങളും കൊലപാതകങ്ങളും ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ തയ്യാറാക്കിയ പദ്ധതി പ്രകാരം, ജമ്മു കാശ്മീരിലെ എല്ലാ തീവ്രവാദ ഗ്രൂപ്പുകളോടും അവരുടെ സംഘടനകളിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാൻ നിർദ്ദേശിച്ചതായി നേരത്തെ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഘടനകളിലേക്ക് കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യുകയും തദ്ദേശീയർക്ക് നേരെ ആക്രമം അഴിച്ച് വിടുന്നതും ആർട്ടിക്കിൾ 370 പിൻവലിച്ചതിനു പിന്നാലെ കാശ്മീരിൽ സർക്കാർ നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായേക്കും. ഒരു കാലത്ത് ഇവിടെ നിന്നും പാലായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകളെ തിരിച്ചുകൊണ്ടുവരുമാനും അവരുടെ സ്വത്തുവകകൾ വീണ്ടെടുക്കാനുമുളള ശ്രമങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |