ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെ പിന്തുണച്ചും രാജ്യത്തെ മാദ്ധ്യമങ്ങളെ വിമർശിച്ചും പ്രധാനമന്ത്രി. ഹരിയാനയിൽ മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന നിരവധി പദ്ധതികൾക്ക് രൂപം കൊടുക്കുന്നുണ്ടെങ്കിലും വിവാദങ്ങൾ ഉണ്ടാക്കുന്നതിലാണ് മാദ്ധ്യമങ്ങളുടെ ശ്രദ്ധയെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇൻഫോസിസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.
ഹരിയാനയിൽ സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിനെയാണ് ജനങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. വളരെ കാലങ്ങൾക്കു ശേഷം ഹരിയാനയുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു സർക്കാരിനെ ലഭിച്ചത് ഇപ്പോൾ മാത്രമാണെന്നും മോദി പറഞ്ഞു. തനിക്ക് വളരെ നാളുകളായി അടുത്ത് അറിയാവുന്ന ആളാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജനക്ഷേമപ്രവർത്തനങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്ന വ്യക്തിയാണ് ഖട്ടാർ. എന്നാൽ മാദ്ധ്യമങ്ങളിൽ ഇതൊന്നും വാർത്തയാകില്ലെന്ന് മോദി പറഞ്ഞു.
ഹരിയാനയിൽ സമരം ചെയ്യുന്ന കർഷകരെ വടി കൊണ്ട് നേരിടണമെന്ന് രണ്ടാഴ്ച മുമ്പ് മനോഹർ ലാൽ ഖട്ടർ പറഞ്ഞത് വിവാദമായിരുന്നു. സാമൂഹിക മാദ്ധ്യമം വഴി പ്രചരിച്ച വീഡിയോയിൽ കേന്ദ്രത്തിന്റെ കർഷക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ ചുരുങ്ങിയത് 1000 പ്രവർത്തകർ വടികളുമായി നേരിടണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |