ലണ്ടൻ : ബാറുകളിലും നൈറ്റ്ക്ലബ്ബുകളിലും വച്ച് പെൺകുട്ടികളെ അവരറിയാതെ മയക്കുമരുന്ന് നൽകിയുള്ള പീഡനങ്ങൾ ബ്രിട്ടനിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. നോട്ടിംഗ്ഹാം, എഡിൻബർഗ്, ഡണ്ടി എന്നിവയുൾപ്പെടെ യുകെയിൽ വിവിധ ഭാഗങ്ങളിൽ നിന്നും ഇത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പെൺകുട്ടികളുടെ കാലിലും കൈത്തണ്ടയിലും, പിന്നിലുമാണ് സൂചി ഉപയോഗിച്ച് മയക്കുമരുന്ന് കുത്തുന്നത്. വേഗത്തിൽ ഇവർ മണിക്കൂറുകളോളം മയക്കത്തിലേക്ക് വീഴും, ബോധം വരുന്പോൾ കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങൾ ഓർമ്മയിൽ ഉണ്ടാവുകയും ഇല്ല.
ഇത്തരം കേസുകളിൽ പെടുന്നവരിൽ കൂടുതൽ പേരുടെയും ശരീരത്തിൽ കുത്തിവച്ച പാടുകൾ മാത്രമേ അവശേഷിക്കുകയുള്ളു. മുൻപ് ഉപയോഗിച്ച സൂചികളാണോ അക്രമികൾ ഉപയോഗിക്കുന്നതെന്നതും ആശങ്കയുണർത്തുന്നുണ്ട്. എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി അപകടസാദ്ധ്യതകളിലേക്കും വിരൽ ചൂണ്ടുന്നു.
മയക്കുമരുന്ന് നൽകിയുള്ള ദുരുപയോഗം വർദ്ധിക്കുന്നതിനെ തുടർന്ന് നൈറ്റ്ക്ലബ് സുരക്ഷ ശക്തിപ്പെടുത്താൻ നിരവധി പേർ അധികാരികളോട് ആവശ്യപ്പെട്ടു. ഇതിനായി ഒരു സംഘം ആറ് ദിവസത്തിനുള്ളിൽ 100,000 ഒപ്പുകൾ ശേഖരിച്ചു കഴിഞ്ഞു. മയക്കുമരുന്ന് കുത്തി വയ്ക്കുന്നതിനൊപ്പം, ലഹരി വസ്തുക്കൾ മദ്യത്തിൽ കലർത്തി നൽകുന്ന സംഭവങ്ങളും രാജ്യത്ത് വർദ്ധിക്കുന്നുണ്ട്. കേസുകളിൽ വർദ്ധനയുണ്ടായതോടെ കോളേജ് വിദ്യാർത്ഥികളടക്കം ഭയന്ന് നൈറ്റ്ക്ലബുകൾ ബഹിഷ്‌കരിക്കുകയാണിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |