ജയ്പൂർ : ജമ്മു കാശ്മീർ മുൻ ഗവർണറായിരുന്ന സത്യപാൽ മാലിക്കിന്റെ വാക്കുകൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. അഴിമതിക്കെതിരെ സന്ധിയില്ലാതെ പോരാടിയ തനിക്കുണ്ടായ ഒരു അനുഭവമാണ് അദ്ദേഹം വിവരിച്ചത്. ജമ്മുവിൽ താൻ ഗവർണറായിരിക്കെ മുന്നൂറ് കോടിയുടെ കൈക്കൂലി ഓഫർ തനിക്ക് ലഭിച്ചിരുന്നു എന്നും, അത് അംബാനിയുമായും, ആർ എസ് എസുമായും ബന്ധമുള്ളവരിൽ നിന്നായിരുന്നു എന്നും മാലിക്ക് വെളിപ്പെടുത്തുന്നു. ഈ രണ്ട് ഫയലുകൾ ശരിയാക്കി നൽകിയാൽ 150 കോടി വീതം കൈക്കൂലി ലഭിക്കുമെന്ന് ഓഫീസർമാർ തന്നോട് പറഞ്ഞു. എന്നാൽ അതിന് മറുപടിയായി താൻ പറഞ്ഞത് കേവലം അഞ്ച് കുർത്തകളുമായി ഇവിടെ വന്നയാളാണ് താനെന്നും, തിരികെ പോകുമ്പോൾ തന്റെ കൈവശം അത് മാത്രമേ കാണുകയുള്ളു എന്നുമാണ്.
പിന്നീട് ഇക്കാര്യം താൻ പ്രധാനമന്ത്രിയുമായി സംസാരിച്ചുവെന്നും അദ്ദേഹം തന്റെ തീരുമാനത്തെ പിന്തുണച്ചുവെന്നും മാലിക്ക് വെളിപ്പെടുത്തി. രണ്ട് ഫയലുകളെക്കുറിച്ചും അഴിമതിയെക്കുറിച്ചും അദ്ദേഹത്തോട് വിവരിച്ചു. അഴിമതിയിൽ വിട്ടുവീഴ്ച ചെയ്യാത്തതിന് തന്നെ അദ്ദേഹം പ്രശംസിച്ചുവെന്നും മാലിക്ക് വെളിപ്പെടുത്തി. എന്നാൽ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകൾ എന്തായിരുന്നു എന്ന് മാലിക് വിശദീകരിച്ചില്ല. 2018 ഒക്ടോബറിൽ ജമ്മുവിലെ ഗവർണറായി നിയമിതനായപ്പോൾ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അംഗീകൃത പത്രപ്രവർത്തകർക്കുമായുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ടിരുന്നു. അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ടായിരുന്നു ഇതിന്റെ കരാർ. മാലിക്ക് കമ്പനിയുമായുള്ള ബന്ധം റദ്ദാക്കിയത് അന്ന് ഏറെ ചർച്ചയായിരുന്നു. വിജിലൻസിന് കരാറിനെ കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സ്ഥലം കാശ്മീരാണെന്നും, മറ്റിടങ്ങളിൽ നാല് മുതൽ അഞ്ച് ശതമാനം വരെ കമ്മീഷൻ നൽകുമ്പോൾ കാശ്മീരിൽ അത് 15 വരെയാണെന്നും സത്യപാൽ മാലിക്ക് അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |