തൃശൂർ : സംസ്ഥാനത്തെ മഴക്കെടുതി മൂലമുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ആശങ്കകൾ വേണ്ടെന്ന് മന്ത്രി കെ. രാജൻ. ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ട പരിഹാരത്തിനുള്ള നടപടികൾ വേഗത്തിലാക്കും. പ്രാഥമികമായി ചെയ്യേണ്ട കാര്യം നിർവഹിക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നഷ്ടപരിഹാരത്തിന് ആവശ്യമായ തുക സർക്കാർ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. രേഖകൾ ഇല്ലാത്തവർക്ക് നഷ്ടപരിഹാരം നൽകാനായുള്ള നടപടികൾ പരിശോധിച്ച് വരികയാണ്. മഴക്കെടുതി മൂലമുള്ള നഷ്ടം കണക്കാക്കാനായി റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനിയർമാരുടെ സഹായത്തോടെ ലഭ്യമാകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കും. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള സഹായങ്ങൾക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകുന്നതിനെക്കുറിച്ച് അടുത്ത കാബിനറ്റിൽ ആലോചിക്കും. ഇതിനായി ദുരിതാശ്വാസ നിധിയിലേയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിന് ഉദ്യോഗസ്ഥർക്കും ക്യാമ്പിൽ കഴിയുന്നവർക്കും നിർദ്ദേശം നൽകി. 60 വയസിന് മുകളിൽ ജീവിത ശൈലീ രോഗങ്ങളുള്ള വയോജനങ്ങൾക്ക് ചികിത്സാ സഹായം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കളക്ടർ ഹരിത വി. കുമാർ, തൃശൂർ തഹസിൽദാർ ജയശ്രീ എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |