ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 1990ൽ സമാജ്‌വാദി പാർട്ടി (എസ്.പി) ഭരണകാലത്ത് അയോദ്ധ്യയിൽ കർസേവകർക്ക് നേരെ വെടിയുതിർത്ത സംഭവം വീണ്ടും ചർച്ചയാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമഭക്തർക്ക് നേരെയുണ്ടായ അയോദ്ധ്യ വെടിവെപ്പ് ഓർക്കുന്നുണ്ടോ? അന്ന് ബി.ജെ.പി സർക്കാർ ഉണ്ടായിരുന്നെങ്കിൽ, ആരും അങ്ങനെ ചെയ്യാൻ ധൈര്യപ്പെടില്ലായിരുന്നു എന്നും ഒരു യോഗത്തിൽ യോഗി പറഞ്ഞു.
രാമ ഭക്തർക്ക് നേരെ വെടിയുതിർത്തവരോട് നിങ്ങൾ ക്ഷമിക്കുമോ എന്ന് യോഗി ചോദിച്ചു. ഇപ്പോൾ, കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പി അധികാരത്തിലിരിക്കെ, അയോദ്ധ്യയിൽ ഒരു മഹത്തായ രാമക്ഷേത്രം നിർമ്മിക്കുന്നു, ലോകത്തിന് മുന്നിൽ 135 കോടി ഇന്ത്യക്കാർക്ക് തല ഉയർത്തിപ്പിടിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യാഴാഴ്ചയും 1990ലെ വെടിവയ്പ്പ് പ്രചരണ യോഗത്തിൽ യോഗി ഉന്നയിച്ചിരുന്നു.
ലോണിയ ദളിത് സമുദായത്തിന്റെ യോഗത്തിലും യോഗി വെടിവയ്പ്പ് പ്രശ്നം ഉന്നയിച്ചിരുന്നു. സമാജികപ്രതിനിധി സമ്മേളനം എന്നാണ് ഈ ജാതി പ്രചാരണ യോഗങ്ങൾക്ക് ബി.ജെ.പി പേരിട്ടിരിക്കുന്നത്. 1990 നവംബറിൽ അയോദ്ധ്യയിൽ നടന്ന പൊലീസ് വെടിവയ്പ്പിൽ പതിനാറ് കർസേവകർ കൊല്ലപ്പെട്ടിരുന്നു. അയോദ്ധ്യ വിഷയവുമായി ബന്ധപ്പെട്ട് മരണമടഞ്ഞ കർസേവകരുടെ പേരുകൾ റോഡുകൾക്ക് നൽകുമെന്ന് യോഗി സർക്കാരിലെ ഉപമുഖ്യമന്ത്രി കേശവ് മൗര്യ പറഞ്ഞതായി നേരത്തെ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |