കൊച്ചി: ആലുവ ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് നടപ്പുവർഷത്തെ (2021-22) രണ്ടാംപാദത്തിൽ (ജൂലായ്-സെപ്‌തംബർ) 49.62 ശതമാനം വർദ്ധനയോടെ 460.26 കോടി രൂപയുടെ അറ്റലാഭം രേഖപ്പെടുത്തി. 2020ലെ സമാനപാദത്തിൽ ലാഭം 307.62 കോടി രൂപയായിരുന്നു. 864.79 കോടി രൂപയാണ് പ്രവർത്തനലാഭം.
അറ്റപലിശ വരുമാനം (എൻ.ഐ.ഐ) 1,379.85 കോടി രൂപയിൽ നിന്ന് 7.22 ശതമാനം ഉയർന്ന് 1,479.42 കോടി രൂപയിലും അറ്റമൊത്ത വരുമാനം (എൻ.ടി.ഐ) 1,829.21 കോടി രൂപയിൽ നിന്ന് 5.17 ശതമാനം വർദ്ധിച്ച് 1,923.78 കോടി രൂപയിലും എത്തിയത് ബാങ്കിന് നേട്ടമായി.
മൊത്തം ബിസിനസ് 9.56 ശതമാനം ഉയർന്ന് 3.06 ലക്ഷം കോടി രൂപയായി. വായ്പകൾ 1.25 ലക്ഷം കോടി രൂപയിൽ നിന്ന് 1.37 ലക്ഷം കോടി രൂപയിലേക്കും നിക്ഷേപങ്ങൾ 1.56 ലക്ഷം കോടി രൂപയിൽ നിന്ന് 1.71 ലക്ഷം കോടി രൂപയിലേക്കും ഉയർന്നു. കാസ നിക്ഷേപ വളർച്ച 17.82 ശതമാനമാണ്. കാർഷിക വായ്‌പകൾ 20.23 ശതമാനവും സ്വർണവായ്പകൾ 25.88 ശതമാനവും ഉയർന്നു. മൊത്തം നിക്ഷേപത്തിൽ 94 ശതമാനവും റീട്ടെയിൽ നിക്ഷേപങ്ങളാണ്. ബാങ്കിന്റെ മൊത്തം മൂല്യം 17,561.53 കോടി രൂപയായി മെച്ചപ്പെട്ടു. 14.97 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. 1,272 ശാഖകളും 1,874 എ.ടി.എമ്മുകളുമാണ് സെപ്‌തംബർ 30 പ്രകാരം ബാങ്കിനുള്ളത്.
മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 3.24 ശതമാനമാണ്. കഴിഞ്ഞവർഷത്തെ സമാനപാദത്തിൽ ഇത് 2.84 ശതമാനമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) 0.99 ശതമാനത്തിൽ നിന്ന് 1.12 ശതമാനത്തിലെത്തി.
3 ലക്ഷം നിയോ ബാങ്ക് ഉപഭോക്താക്കൾ
ഫിൻടെക് കമ്പനികളുടെ സഹകരണത്തോടെ ലഭ്യമാക്കിയ നിയോ-ബാങ്കിംഗ് സേവനത്തിലൂടെ (ഡിജിറ്റൽ ബാങ്ക് അക്കൗണ്ടുകൾ) മൂന്നുലക്ഷം ഉപഭോക്താക്കളെ ഫെഡറൽ ബാങ്ക് ചേർത്തതായി മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. ജുപ്പീറ്റർ, ഫൈ തുടങ്ങിയ നിയോ ബാങ്കിംഗ് ഫിൻടെക് കമ്പനികളുമായി ബാങ്കിന് സഹകരണമുണ്ട്.
ക്രെഡിറ്റ് കാർഡ് സേവനങ്ങൾ നൽകാൻ ഫെഡറൽ ബാങ്ക് വീസ, റൂപേ തുടങ്ങിയവയുമായി സഹകരിക്കുന്നുണ്ടെന്ന് എക്‌സിക്യുട്ടീവ് ഡയറക്‌ടർ ശാലിനി വാര്യർ പറഞ്ഞു. പ്രതിദിനം 400-500 കാർഡുകൾ ബാങ്ക് നൽകുന്നു. ആകെ കാർഡുകൾ 32,000 കടന്നു. 35 കോടിയോളം രൂപയാണ് ഇടപാട്മൂല്യമെന്നും അവർ പറഞ്ഞു.
₹104
മികച്ച പ്രവർത്തനഫലത്തിന്റെ പിൻബലത്തിൽ ബി.എസ്.ഇയിൽ ഇന്നലെ ഫെഡറൽ ബാങ്ക് ഓഹരികൾ 7.77 ശതമാനം മുന്നേറി 104.05 രൂപയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |