ഇസ്ലാമാബാദ് : ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിറുത്താൻ തീരുമാനിച്ചതായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (എഫ്.എ.ടി.എഫ്). പാകിസ്ഥാന് പുറമെ തുർക്കി, ജോർദാൻ, മാലി എന്നീ രാജ്യങ്ങളെയും പുതിയതായി ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയെന്ന് എഫ്.എ.ടി.എഫ് പ്രസിഡന്റ് മാർക്കസ് പ്ലെയർ പറഞ്ഞു. മൗറീഷ്യസ് , ബോട്സ്വാന എന്നീ രാജ്യങ്ങളെ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാകിസ്ഥാൻ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാകാനുള്ള നിർദ്ദേശങ്ങളോട് സഹകരിക്കുന്നുണ്ടെന്നും അതിനാൽ നിലവിൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും പ്ലെയർ കൂട്ടിച്ചേർത്തു. ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിർത്തുമെന്ന് ഈ വർഷം ജൂണിൽ എഫ്.എ.ടി.എഫ് പ്രഖ്യാപിച്ചിരുന്നു. യു.എന്നിന്റെ ഭീകരപ്പട്ടികയിലുള്ള ഹാഫിസ് സയീദ്, മസൂദ് അസ്ഹർ എന്നിവരുൾപ്പെടെയുള്ളവരെ അന്വേഷണം നടത്തി വിചാരണ ചെയ്യണമെന്ന് എഫ്.എ.ടി.എഫ് പാകിസ്ഥാനോട് നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്ത് ഭീകരരുടെ പ്രവർത്തനങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടെന്ന് വിലിരുത്തി 2018 ജൂണിലാണ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങൾക്ക് ഐ.എം.എഫ്, ലോകബാങ്ക്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്, യൂറോപ്യൻ യൂണിയൻ എന്നിവയിൽ നിന്ന് എളുപ്പത്തിൽ സാമ്പത്തിക സഹായം ലഭിക്കില്ല. ഭീകരവാദത്തിനെതിരായ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള സാദ്ധ്യതയുമുണ്ട്. കരിമ്പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടാൻ മൂന്ന് രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണ്. നിലവിൽ പാകിസ്ഥാൻ കരിമ്പട്ടികയിൽ ഉൾപ്പെടാതിരിക്കുന്നത് ചൈന, തുർക്കി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെയാണ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |