പുനലൂർ: വരൻ ഉക്രൈനിൽ, വധു കേരളത്തിലും... സംസ്ഥാനത്തെ ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ള ആദ്യ വിവാഹം നടന്നു. ജീവൻകുമാർ ആണ് പുനലൂരിലെ സബ്‌രജിസ്ട്രാർ ഓഫീസിൽ ഹാജരായ ധന്യയെ 'നിയമപരമായി' വിവാഹം കഴിച്ചത്.
സബ്‌രജിസ്ട്രാർ ടിഎം ഫിറോസിന്റെ മേൽനോട്ടത്തിലായിരുന്നു ചടങ്ങ്. വിവാഹം കഴിഞ്ഞ് മിനിറ്റുകൾക്കുള്ളിൽത്തന്നെ വിവാഹ സർട്ടിഫിക്കറ്റ് വധുവിന് കൈമാറി. ഉക്രൈനിലാണ് ജീവൻ ജോലി ചെയ്യുന്നത്.കൊവിഡ് സാഹചര്യത്തിൽ നാട്ടിലെത്താൻ സാധിക്കാതെ വന്നതോടെയാണ് പുനലൂർ ഇളമ്പൽ സ്വദേശി ജീവൻകുമാറും തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യാമാർട്ടിനും ഓൺലൈനായി വിവാഹം കഴിച്ചത്.
സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മാർച്ചിൽ ഇവർ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഈ കാലയളവിൽ ജീവൻകുമാറിന് നാട്ടിലെത്താൻ സാധിച്ചില്ല. അപേക്ഷയുടെ കാലാവധി നീട്ടിക്കിട്ടണമെന്നും, സബ്‌രജിസ്ട്രാർ ഓഫീസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി വീഡിയോ കോൺഫറൻസിലൂടെ വിവാഹം നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി സർക്കാരിന്റെയും വിദേശകാര്യമന്ത്രാലയത്തിന്റെയും ഐടി വകുപ്പിന്റെയും അഭിപ്രായം തേടി. വിധി അനുകൂലമായതിനെത്തുടർന്നാണ് ഓൺലൈനിലൂടെയുള്ള ആദ്യവിവാഹത്തിന് പുനലൂർ സബ്‌രജിസ്ട്രാർ ഓഫീസ് വേദിയായത്.അച്ഛൻ ദേവരാജനാണ് ജീവൻ കുമാറിനു പകരം രജിസ്റ്ററിൽ ഒപ്പുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |