ദുബായ്: ഐ സി സി ടി ട്വന്റി ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക വിയർക്കുന്നു. ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായ ദക്ഷിണാഫ്രിക്ക ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 17 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എടുത്തിട്ടുണ്ട്.
ടീം സ്കോർ 13ൽ നിൽക്കുമ്പോൾ ക്യാപ്ടനും ഓപ്പണറുമായ ടെംബാ ബാവുമ ആണ് ആദ്യം പുറത്തായത്. 12 റൺ എടുത്ത ബാവുമയെ മാക്സവെൽ ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു. പിറകേ വന്ന റെസ്സീ വൻ ദെർ റുസ്സനും അധികം ആയുസ്സുണ്ടായിരുന്നില്ല. രണ്ട് റൺ എടുത്ത റുസ്സൻ ഹെസൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ വേഡിന് ക്യാച്ച് നൽകി പുറത്തായി. തൊട്ടുപിറകെ ഓപ്പണർ ക്വിന്റൺ ഡി കോക്കിനെയും ഹേസൽവുഡ് ബൗൾഡ് ആക്കിയതോടെ ദക്ഷിണാഫ്രിക്ക പരുങ്ങലിലായി. നാലാം വിക്കറ്റിൽ ഹെൻറിച്ച് ക്ലാസ്സനും എയിഡൻ മാർക്ക്റാമും ചേർന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റാൻ ശ്രമിച്ചെങ്കിലും 13 റൺ എടുത്ത ക്ലാസ്സൻ കമിൻസിന്റെ പന്തിൽ സ്റ്റീവൻ സ്മിത്തിന് ക്യാച്ച് നൽകി പുറത്തായതോടെ ദക്ഷിണാഫ്രിക്ക തികച്ചും പ്രതിരോധത്തിലായി.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യനോട്ടത്തിൽ മികച്ച വിക്കറ്റാണ് ഒരുക്കിയിട്ടുള്ളതെന്ന് തോന്നുന്നുവെന്നും പിച്ചിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് പറഞ്ഞു. ആഷ്ടൺ അഗർ ഇല്ലാതെയാണ് ഓസ്ട്രേലിയ ആദ്യ മത്സരത്തിന് ഇറങ്ങിയത്. കുറച്ച് സമ്മർദ്ദം ഉണ്ടെങ്കിലും ദക്ഷിണാഫ്രിക്കയെ നയിക്കാൻ കിട്ടുന്ന അവസരം വലിയൊരു നേട്ടമാണെന്ന് ദക്ഷിണാഫ്രിക്കൻ നായകൻ ടെംബാ ബാവുമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |