ന്യൂഡൽഹി: നടൻ ഷാരൂഖ്ഖാന്റെ മകൻ ആര്യൻഖാനെ കുടുക്കിയതാണെന്ന് ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിക്കേസിലെ സാക്ഷികളിലൊരാൾ വെളിപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്ക്ഡെ, കേസിലെ സാക്ഷിയും പ്രൈവറ്റ് ഡിറ്റക്‌ടീവെന്ന് പറയപ്പെടുന്ന കെ.പി. ഗോസാവി, സാം ഡിസൂസ തുടങ്ങിയവർ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും കൈക്കൂലിയായി പണം കൈപ്പറ്റിയിട്ടുണ്ടെന്നുമാണ് സാക്ഷിയായ പ്രഭാകർ സെയിലിന്റെ ആരോപണം.
എൻ.സി.ബിക്ക് മുമ്പാകെ ഇന്നലെ ഫയൽചെയ്ത സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തൽ. ഇവർക്കിടയിൽ നടന്ന 18 കോടി രൂപയുടെ ഇടപാട് സംബന്ധിച്ച് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. സമീർ വാങ്ക്ഡെ അടക്കമുള്ളവർ ഷാരൂഖ്ഖാനിൽ നിന്ന് പണം തട്ടാനാണ് ശ്രമിക്കുന്നത്.
കെ.പി. ഗോസാവിയുടെ ബോഡിഗാർഡാണ് താനെന്നാണ് പ്രഭാകർ പറയുന്നത്.
കഴിഞ്ഞ ആറിന് എൻ.സി.ബ. പുറത്തുവിട്ട വാർത്താക്കുറിപ്പിൽ സാക്ഷിയായി പ്രഭാകർ സെയിലിന്റെ പേരുണ്ട്. അതേസമയം, സാം ഡിസൂസ ആരാണെന്ന് ഇപ്പോൾ വ്യക്തമല്ല. ആര്യൻഖാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യമ്പോൾ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്കൊപ്പം കെ.പി. ഗോസാവിയുണ്ടായിരുന്നു. ഇയാളുടെ സാന്നിദ്ധ്യം സംശയമുണർത്തുന്നതാണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഉൾപ്പെടെ ആരോപിച്ചിരുന്നു. സാക്ഷികളിലൊരാൾ ഇയാളാണെന്നായിരുന്നു എൻ.സി.ബിയുടെ വിശദീകരണം. ഗോസാവി ആര്യനൊപ്പമെടുത്ത സെൽഫിയും വൈറലായിരുന്നു.
പ്രഭാകറിന്റെ സത്യവാങ്മൂലം
കേസിൽ കെ.പി. ഗോസാവിയും സാം ഡിസൂസയും തമ്മിൽ 18 കോടി രൂപയുടെ ഇടപാട് നടത്തുന്നതിനെക്കുറിച്ച് കേട്ടിരുന്നു. 25 കോടിയുടെ ബോംബിട്ടുവെന്നും നമുക്കിത് 18 കോടിയിൽ ഒതുക്കിത്തീർക്കാമെന്നും എട്ട് കോടി സമീർ വാങ്ക്ഡെയ്ക്ക് നൽകാമെന്നും ഒക്ടോബർ മൂന്നിന് സാം ഡിസൂസയോട് ഗോസാവി പറയുന്നത് കേട്ടു. ഗോസാവിയിൽ നിന്ന് പണം വാങ്ങി താനാണ് വാങ്ക്ഡെയ്ക്ക് നൽകാൻ സാം ഡിസൂസയ്ക്ക് കൈമാറിയത്.
റെയ്ഡ് നടന്ന ദിവസം ഗോസാവിക്കൊപ്പമാണ് താൻ കപ്പലിൽ പോയത്. റെയ്ഡിന് ശേഷം പത്ത് വെള്ളക്കടലാസുകളിൽ ഒപ്പിടാൻ പറഞ്ഞു. എന്നാൽ ലഹരിമരുന്ന് പിടിച്ചെടുത്തതോ മറ്റോ ഞാൻ അറിഞ്ഞിരുന്നില്ല.റെയ്ഡിനിടെ കപ്പലിൽനിന്നുള്ള ചില ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഇതിലൊന്നിൽ ഗോസാവി ആര്യനെ ഫോൺ ചെയ്യാൻ അനുവദിക്കുന്ന ദൃശ്യങ്ങളുണ്ട്. ഗോസാവി ഒളിവിലാണെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും അതിനാലാണ് സത്യവാങ്‌മൂലം നൽകിയതെന്നും പ്രഭാകർ വ്യക്തമാക്കി.
നിഷേധിച്ച് എൻ.സി.ബി
കേസിൽ തെറ്റായ ഒന്നും നടന്നിട്ടില്ല. ആരോപണങ്ങൾ ഉന്നയിച്ചവർക്ക് ഉചിതമായ മറുപടി നൽകും. ഇത് അന്വേഷണ ഏജൻസിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കാനുള്ള ശ്രമങ്ങളാണ്. പ്രഭാകറിനെ കപ്പലിൽ വച്ചാണ് ആദ്യമായി കാണുന്നത്.ഇയാൾ ആരാണെന്ന് അറിയില്ല. പ്രഭാകറിന്റെ സത്യവാങ്‌മൂലം കോടതിയിൽ സമർപ്പിക്കാം.
-സമീർ വാങ്ക്ഡെ, എൻ.സി.ബി സോണൽ ഡയറക്ടർ
ഗോസാവിക്ക് ലുക്ക്ഔട്ട് നോട്ടീസ്
പുനൈ പൊലീസ് 2018ൽ രജിസ്റ്റർ ചെയ്ത വഞ്ചനാ കേസിൽ കെ.പി. ഗോസാവിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ജാമ്യാപേക്ഷ നാളെ
മുംബയ് ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻഖാന്റെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതി നാളെ വാദം കേൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |