ബംഗളൂരു: ബംഗളൂരുവിലും ഹൈദരാബാദിലും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ വൻ ലഹരിവേട്ടയിൽ കോടികൾ വിലവരുന്ന മയക്കുമരുന്നുകൾ പിടിച്ചെടുത്തു. ആറുപേരെ അറസ്റ്റു ചെയ്തു.
സ്ത്രീകൾ അണിയുന്ന ലഹംഗയ്ക്കിടയിൽ ഒളിപ്പിച്ച് ആസ്‌ട്രേലിയയിലേക്ക് കടത്താൻ ശ്രമിച്ച മൂന്നുകിലോ സ്യൂഡോ ഫെഡ്രിൻ ആണ് ഹൈദരാബാദിൽനിന്ന് പിടിച്ചെടുത്തത്.
മൂന്ന് ലഹംഗകൾ അടങ്ങിയ പെട്ടിയാണ് കയറ്റി അയയ്ക്കാൻ ശ്രമിച്ചതെന്ന് എൻ.സി.ബി മേഖലാ ഡയറക്ടർ അമിത് ഗവാട്ടെ അറിയിച്ചു. വെള്ളനിറമുള്ള ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്ന് ഇവയുടെ മടക്കുകളിൽ തുന്നിപ്പിടിപ്പിച്ച് വച്ച നിലയിലായിരുന്നു.
ആന്ധ്രാപ്രദേശിലെ നരസപുരത്തിൽനിന്നുമാണ് ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ പാഴ്സൽ ബുക്ക് ചെയ്തിരുന്നത്. വ്യാജ മേൽവിലാസവും വ്യാജരേഖയും ഉപയോഗിച്ചാണ് ഇത് കയറ്റി അയയ്ക്കാൻ ശ്രമിച്ചത്. ചെന്നൈ സ്വദേശിയാണ് ഇത് ബുക്ക് ചെയ്തിരിക്കുന്നതെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ വിവരം ചെന്നൈ എൻ.സി.ബി യൂണിറ്റിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാൾ അറസ്റ്റിലായി.
ബംഗളൂരുവിലെ ദേവനഹള്ളിയിൽനിന്ന് മയക്കുമരുന്നുമായി നാലുപേരെ എൻ.സി.ബിയുടെ ബംഗളൂരു സോൺ ഉദ്യോഗസ്ഥർ പിടികൂടി. ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനുള്ള കാർ തടഞ്ഞുനിറുത്തി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
വിശാഖപട്ടണം, ബിഹാർ, ഹൈദരാബാദ് സ്വദേശികളാണ് പിടിയിലായവർ.
എം.ഡി.എം.എ. ഗുളികകൾ, മെതാംഫെറ്റാമിൻ, മെതാക്വാലോൻ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു.
ഇവർ ഹൈദരാബാദിൽ നിന്ന് ബംഗളൂരുവിലേക്ക് വരുകയായിരുന്നു. ഇവർക്ക് മയക്കുമരുന്ന് നൽകിയവരുടെ താവളങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ഒരാളെക്കൂടി അറസ്റ്റു ചെയ്തു. ഇവർ ബംഗളൂരുവിലെ വിതരണക്കാരിൽനിന്ന് മയക്കുമരുന്ന് ശേഖരിച്ച് ഹൈദരാബാദിലെ പബ്ബുകളിലും പാർട്ടികളിലും മറ്റും വിതരണം ചെയ്തുവരുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |