ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാരിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനും ആവശ്യമെങ്കിൽ ഭീകരർക്കെതിരെ ആക്രമണങ്ങൾ നടത്താനും അമേരിക്കയ്ക്ക് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കരാറുണ്ടാക്കിയെന്ന റിപ്പോർട്ടുകൾ തള്ളി പാകിസ്ഥാൻ. അത്തരമൊരു ധാരണ യു.എസുമായി ഉണ്ടാക്കിയിട്ടില്ലെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അഫ്ഗാനിസ്ഥാനിൽ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ നടത്താൻ ഇരു രാജ്യങ്ങളും തമ്മിൽ കരാറിൽ എർപ്പെടുമെന്നും ഇതിനായി ചർച്ചകൾ നടത്തി വരികയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വിഷയത്തിൽ സർക്കാർ വിശദീകരണം നല്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
അഫ്ഗാനിൽ നിന്ന് യു.എസ് സേനാപിന്മാറ്റം ആരംഭിച്ചപ്പോൾ പാകിസ്ഥാനിൽ സൈനിക താവളത്തിന് അനുമതി നല്കണമെന്ന് ഇമ്രാൻ ഭരണകൂടത്തോട് യു.എസ് ആവശ്യപ്പെട്ടിരുന്നെങ്കിലും താലിബാനെ പിണക്കാതിരിക്കാൻ വേണ്ടി അമേരിക്കയ്ക്ക് വ്യോമതാവളത്തിന് അനുമതി നല്കിയില്ല.
എന്നാൽ അഫ്ഗാനിലെ രക്ഷാ പ്രവർത്തന സമയത്ത് അമേരിക്കൻ വിമാനങ്ങൾ പാക് വ്യോമപാത ഉപയോഗിക്കാൻ അനുമതി നല്കിയിരുന്നു. എന്നാൽ അത് സൈനിക നടപടികൾക്കു വേണ്ടി കൂടി അനുവദിക്കാൻ പാക് സർക്കാരിന് മേൽ യു.എസ് സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |