ബിക്കാനീർ: രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ ഓരോദിവസവും കുതിച്ചുയരുകയാണ്. എണ്ണക്കമ്പനികൾക്കും പെട്രോൾ പമ്പുടമൾക്കുമൊക്കെ ഇപ്പോൾ ചാകരക്കൊയ്ത്താണ്. കൊവിഡിനെ തുടർന്ന് കുറഞ്ഞിരുന്ന ഇന്ധന ഉപയോഗം ലോക്ക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഏറക്കുറെ പഴയ നിലയിലേക്ക് എത്തി. അവസ്ഥ ഇങ്ങനെയാണെങ്കിലും ബിക്കാനീറിലെ പെട്രോൾ പമ്പുടമകൾ കടുത്ത നിരാശയിലാണ്. അവർക്കാവശ്യമുള്ള കാര്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കുന്നില്ലെന്നാണ് പ്രധാന പരാതി. ഇതിൽ പ്രതിഷേധിച്ച് അവർ സമരം ചെയ്യുന്നുമുണ്ട്.
കൂടുതൽ ആൾക്കാർ പെട്രോളടിക്കാൻ പമ്പുകളിൽ എത്തുന്നില്ലെന്നതാണ് പമ്പുടമകളുടെ പ്രധാന പരാതി. എന്നാൽ നാട്ടിലെ ചെറുതും വലുതുമായ എല്ലാവണ്ടികളും റോഡിലിറങ്ങുന്നുമുണ്ട്. പെട്രോൾ അടിക്കാതെ ഇവയെങ്ങനെ ഓടുന്ന എന്ന് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങൾ പിടികിട്ടിയത്. കൂടുതൽ പേർ ഉപയോഗിക്കുന്നതും വ്യാജ ഡീസലും പെട്രോളുമാണ്. ഇതിനാണെങ്കിൽ ഒറിജിനലിനെ അപേക്ഷിച്ച് കാര്യമായ വിലക്കുറവുമുണ്ട്.
മുക്കിന് മുക്കിന് ഇവ ലഭിച്ചതോടെ പെട്രോളടിക്കാൻ അധികമാരും പമ്പുകളിലേക്ക് എത്താതായി. അതോടെ വില്പന കാര്യമായി കുറഞ്ഞു. ഇതിലൂടെ കമ്മിഷൻ ഇനത്തിലും മറ്റും വൻ തുകയാണ് ഓരാേദിവസവും നഷ്ടമാകുന്നത്. വ്യാജ പെട്രോളും ഡീസലും വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. പ്രധാന ആവശ്യം ഇതാണെങ്കിലും ഇന്ധനത്തിന് ഒരു സംസ്ഥാനം-ഒരു വില എന്നതുൾപ്പടെയുള്ള ചില ആവശ്യങ്ങളും സമരക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്.
വിലക്കുറവാണെങ്കിലും വ്യാജ ഡീസലും പെട്രോളും അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എളുപ്പത്തിൽ കത്തിപ്പിടിച്ച് അപകടമുണ്ടാക്കുന്ന ബയോ ഡീസലാണ് ഒറിജിൽ ഡീസലിന് പകരമായി ഉപയോഗിക്കുന്നത്. വ്യാജ ഡീസലിന് കപ്പൽ ഡീസൽ, സൂനാമി ഡീസൽ, കൊറോണ ഡീസൽ എന്നിങ്ങനെ പേരുകൾ നിരവധിയാണ്. കപ്പലുകളുടെ യാത്ര പൂർത്തിയായതിനു ശേഷം ഇന്ധന ടാങ്കിൽ ശേഷിക്കുന്ന ഡീസൽ കട്ടിയേറിയ അവസ്ഥയിലേക്കു മാറും. കപ്പലുകളിൽ നിന്ന് ഒഴിവാക്കുന്ന ഇത് കുറഞ്ഞ വിലയ്ക്ക് വാങ്ങി രാസപദാർത്ഥങ്ങൾ ചേർത്താണ് വിൽക്കുന്നത്. ഇവയ്ക്ക് ലിനീകരണം കൂടുതലായിരിക്കും. ദീർഘകാല ഉപയോഗിച്ചാൽ വാഹന എൻജിൻ പ്രവർത്തനരഹിതമാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |