ന്യൂഡൽഹി: കൊവിഡിന്റെ പുതിയ വകഭേദമായ എ.വൈ. 4.2 മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും കണ്ടെത്തി. അടുത്ത കാലത്ത് കിഴക്കൻ യൂറോപ്പിലും ബ്രിട്ടനിലും കണ്ടെത്തിയ വകഭേദമാണ് ഇത്. 30ൽ താഴെ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ ജനിതക ശ്രേണീകരണ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ കണ്ടെത്തിയ ഏഴ് രോഗികളിൽ രണ്ട് പേർ സൈനിക ഓഫീസർമാരാണ്. ബ്രിട്ടൻ, റഷ്യ, ഇസ്രയേൽ തുടങ്ങിയ സ്ഥലങ്ങളിൽ ക്രമാതീതമായ വർദ്ധനവിന് ഈ വകഭേദം കാരണമായതായി പറയുന്നു. നിലവിൽ ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദത്തേക്കാൾ അതിവേഗം പടരുന്നതാണ് ഇത്. മനുഷ്യകോശത്തിലേക്ക് വളരെ വേഗത്തിൽ പ്രവേശിക്കാൻ ഈ വൈറസിന് കഴിയും.
അതേസമയം, ഡെൽറ്റ വകഭേദം ഇപ്പോഴും ഇന്ത്യയിൽ ആധിപത്യം പുലർത്തുന്നത് മൂലം എ.വൈ. 4.2 വകഭേദം വലിയ ഭീഷണിയാകാൻ സാദ്ധ്യതയില്ലെന്ന് മഹാരാഷ്ട്ര സർക്കാരിന്റെ കൊവിഡ് ടാസ്ക് ഫോഴ്സ് അംഗം ഡോ.ശശാങ്ക് ജോഷി പറഞ്ഞു. ആൽഫ, ഡെൽറ്റ വകഭേദങ്ങളെ പോലെ വലിയ അപകടകാരിയല്ല. രോഗ തീവ്രത, മരണം എന്നീ കാര്യങ്ങളിൽ പുതിയ വകഭേദം അപകടകാരിയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |