ന്യൂഡൽഹി: ഇന്ധന വില വർദ്ധനയ്ക്കെതിരെ രാജ്യവ്യാപകമായി സി.പി.എം പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നവം.26 ന് ഐക്യദാർഢ്യ സമരം നടത്തും. നഗരങ്ങളിലും വില്ലേജ്, താലൂക്ക് തലങ്ങളിലും സമരം സംഘടിപ്പിക്കും.
ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്രസർക്കാർ. ഇന്ധനത്തിന്റെ എക്സൈസ് ഡ്യൂട്ടി കൊണ്ടാണ് ക്ഷേമ പദ്ധതികളും വാക്സിനേഷനും നടപ്പിലാക്കുന്നതെന്ന വാദം പരിഹാസ്യമാണ്. വാക്സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കള്ള പ്രചാരണമാണ് നടത്തുന്നത്. നൂറ് കോടി വാക്സിനേഷൻ നേട്ടം തന്നെയാണ്. എന്നാൽ, ജനസംഖ്യയുടെ 21 ശതമാനം പേർക്ക് മാത്രമാണ് രണ്ട് ഡോസ് വാക്സിൻ നൽകിയത്. 60 ശതമാനം പേർക്ക് മാത്രമാണ് ആകെ ലഭ്യമാക്കിയത്. ഒരു ദിവസം 40 ലക്ഷം ഡോസാണ് നൽകുന്നത്. വാക്സിനേഷൻ വർദ്ധിപ്പിക്കാൻ നടപടി വേണം.
ബഡ്ജറ്റിൽ വാക്സിനേഷന് അനുവദിച്ച 3500 കോടി എവിടെയെന്ന് കേന്ദ്രം വിശദീകരിക്കണം. പൊതുമേഖലയെ വിറ്റഴിക്കാൻ അനുവദിക്കില്ല. ഇതിനെതിരെയുള്ള സമരങ്ങൾക്ക് പാർട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കർഷക സമരങ്ങൾക്കും കേന്ദ്ര കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. കൽക്കരി, ഊർജം പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരിന്റെ ആസൂത്രണമില്ലായ്മയാണ്. ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി ഉടനെ പുനഃസ്ഥാപിക്കണം. രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണം.
ജമ്മു കാശ്മീരിലെ സ്ഥിതി ആശങ്കാജനകമാണ്. കുടിയേറ്റ തൊഴിലാളികളെ ഭീകരർ ആക്രമിക്കുകയാണ്. 370 വകുപ്പ് റദ്ദാക്കിയ ശേഷം സമാധാനം വീണ്ടെടുക്കുമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ അവകാശവാദമെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |