ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരസഭ ആറാം വാർഡായ മംഗലം സൗത്തിലെ അഗതിമന്ദിരം നിർമ്മിച്ചത് നെൽവയൽ നികത്തിയാണെന്ന് റിപ്പോർട്ട്. ചെങ്ങന്നൂർ വില്ലേജ് ഓഫീസർ നഗരസഭാ സെക്രട്ടറിക്കു നൽകിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് സൂചന. ഭവനകെട്ടിട നിർമ്മാണ അപേക്ഷകളിൽ സൂക്ഷ്മ പരിശോധന നടത്തേണ്ട നഗരസഭ തന്നെ സ്വന്തം കെട്ടിടം നെൽവയൽ നികത്തി നിർമ്മിച്ചത് ഗുരുതര വീഴ്ചയാണ്. നഗരസഭ ആറാം വാർഡിൽ ബ്ലോക്ക് ഏഴിൽ റീസർവേ നമ്പർ 223/4, 223/5, 223/6 എന്നിവയിലായുള്ള 20 സെന്റ് നിലമാണെന്നാണ് റിപ്പോർട്ട്.
ജനകീയാസൂത്രണ പദ്ധതി പ്രകാരം അഗതി പുനരധിവാസകേന്ദ്രം നിർമ്മിക്കുന്നതിനായി വാങ്ങിയ 20 സെന്റ് സ്ഥലത്ത് 28 ലക്ഷം രൂപ ചെലവഴിച്ചാണ് അഗതിമന്ദിരം നിർമ്മിച്ചത്. 2012 മാർച്ചിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തുവെങ്കിലും അഗതിമന്ദിരം എട്ടു വർഷം ഉപയോഗിച്ചില്ല. തുടർന്ന് 2020 ജൂലായ് മാസത്തിലെ നഗരസഭ കൗൺസിൽ യോഗത്തിൽ കേന്ദ്രം അടൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മഹാത്മാ ജനസേവന കേന്ദ്രം എന്ന സ്വകാര്യ സ്ഥാപനത്തിന് സൗജന്യമായി കൈമാറി. നഗരസഭയുടെ അഗതി പുനരധിവാസ കേന്ദ്രത്തിലെ കരാറുകൾ നിയമപരമല്ലെന്നും നടത്തിപ്പിൽ സാമ്പത്തിക ക്രമക്കേടുള്ളതായും കഴിഞ്ഞ മാസം നഗരസഭ സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് അഗതിമന്ദിരം പ്രവർത്തിക്കുന്നതെന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
പിന്നീട് ചേർന്ന നഗരസഭാ കൗൺസിൽ, സെക്രട്ടറിയുടെ അന്വേഷണത്തിനു മുന്നോടിയായി കിട്ടിയ അഗതിമന്ദിരത്തിലെ അന്തേവാസിയുടെ പരാതി വ്യാജമാണെന്നു കണ്ടെത്തിയതായി പ്രസ്താവനയിറക്കിയിരുന്നു. റിപ്പോർട്ട് പുറത്തുവന്നതോടെ അഗതിമന്ദിരത്തിന്റെ നടത്തിപ്പു ചുമതലയിൽ നിന്നും സ്വകാര്യ ഏജൻസി പിന്മാറി.
അഗതിമന്ദിരത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടു പുറത്തുവന്നതിനെ തുടർന്നു അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിന്റെ ചെയർമാൻ രാജേഷ് തിരുവല്ല നിലം നികത്തിയാണ് മന്ദിരം നിർമ്മിച്ചതെന്നു പറഞ്ഞിരുന്നു. ഈ വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സെക്രട്ടറിയുടെ ആവശ്യപ്രകാരം വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിൽ ഭൂമി നിലമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാേടെ അഗതിമന്ദിരം നിലംനികത്തിയാണ് നിർമ്മിച്ചതെന്ന് വ്യക്തമായി. വിഷയത്തിൽ കർശന പരിശോധന നടത്തി നിയമപരമായ നടപടികൾ സ്വീകരിക്കാനുള്ള നീക്കത്തിലാണ് നഗരസഭാ സെക്രട്ടറി സ്റ്റാലിൻ നാരായണൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |