അങ്കാറ: സർക്കാർ ജയിലിലടച്ച സാമൂഹിക പ്രവർത്തകൻ ഉസ്മാൻ കവാലയുടെ മോചനമാവശ്യപ്പെട്ട് രംഗത്ത് വന്ന നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. 2013ൽ ദേശവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നല്കി, 2016ൽ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 2017 ൽ കവാലയെ തുർക്കി തടവിലാക്കിയത്. എന്നാൽ ഈ കുറ്റങ്ങൾ അദ്ദേഹം നിഷേധിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് 10 പാശ്ചാത്യ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. ഇതിനെ തുടർന്നാണ് യു.എസ്, ജർമനി, കാനഡ, ഡെൻമാർക്, ഫിൻലാൻഡ്, ഫ്രാൻസ്, നെതർലൻഡ്സ്, ന്യൂസിലൻഡ്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കാൻ ഉർദുഗാൻ ആവശ്യപ്പെട്ടത്. കവാലയുടെ തടവു ശിക്ഷ നീട്ടുന്നത് തുർക്കിയുടെ പ്രതിച്ഛായ തകർക്കുമെന്നാണ് വിദേശരാജ്യങ്ങളുടെ നിലപാട്. കവാലയെ മോചിപ്പിക്കണമെന്ന് 2019ൽ യൂറോപ്യൻ മനുഷ്യാവകാശ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് നടപ്പാക്കാൻ തുർക്കി തയ്യാറായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |