കോഴിക്കോട്: കൊവിഡിൽ അടഞ്ഞുപോയ തിയേറ്ററുകളിൽ പ്രതീക്ഷയുടെ വെള്ളിവെളിച്ചം പരന്നു. നഗരത്തിലെ സിനിമ തിയേറ്ററുകൾ ഇന്നലെ തുറന്നപ്പോൾ കാണികളെ വരവേറ്റത് ഒരു പിടി അന്യഭാഷാ ചിത്രങ്ങൾ. പ്രദർശനം ആരംഭിച്ച പ്രധാന തിയേറ്ററുകളായ ക്രൗൺ, കൈരളി, റീഗൽ, ആശിർവാദ് സിനിപ്ലെസ്, മെഡിക്കൽ കോളജ് ഇ മാക്സ് സിനിമാസ് എന്നിവിടങ്ങളിൽ ജെയിംസ് ബോണ്ട് ചിത്രമായ 'നോ ടെെം ടു ഡെെ' ആണ് പ്രദർശനത്തിനെത്തിയത്. ചിത്രം കാണാൻ ആദ്യ ഷോ തൊട്ടേ ആളുകൾ എത്തിയിരുന്നു. ആദ്യ ദിനം ആളും ആരവവും കുറവായിരുന്നെങ്കിലും തുറന്ന ദിവസം തന്നെ തിയേറ്ററിലെത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു പലരും.
50 ശതമാനം പ്രേക്ഷകരുടെ പങ്കാളിത്തത്തോടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു തിയേറ്ററുകളുടെ പ്രവർത്തനം. സാനിറ്റൈസർ, താപനില പരിശോധന എന്നിവ കൃത്യമായി നടന്നു. ഒാൺലെെനായാണ് ടിക്കറ്റുകൾ കൂടുതലും വിറ്റുപോയത്.
'വെനം', 'ഷാങ് ചി ആൻഡ് ദി ലെജന്റ് ഒഫ് ദി ടെൻ റിംഗ്സ്' എന്നിവയാണ് പ്രദർശനത്തിനെത്തിയ മറ്റ് ഇംഗ്ലീഷ് ചിത്രങ്ങൾ.
തമിഴ് ചിത്രമായ ഡോക്ടർ 'ശ്രീ'യിൽ ഇന്ന് പ്രദർശിപ്പിക്കും. രാധ തിയേറ്ററിൽ വെള്ളിയാഴ്ച മുതലാണ് പ്രദർശനം ആരംഭിക്കുക. ജോജു ജോർജ്, പൃഥിരാജ് ചിത്രം സ്റ്റാർ എന്നിവ ഇൗ ദിവസം പ്രദർശിപ്പിക്കും. നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന ആദ്യ മലയാള ചിത്രമാവും ഇത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ തിയേറ്ററുകൾ തുറക്കാൻ അനുമതിയായെങ്കിലും ജില്ലയിലെ ഭൂരിഭാഗം തിയേറ്ററുകളും പ്രവർത്തിച്ചിരുന്നില്ല. സിനിമകൾ ഇല്ലാത്തതും റിലീസ് ദിവസമല്ലാത്തതും പ്രദർശനം നീളാൻ കാരണമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |