ജാമ്യം നിന്നത് നടി ജൂഹിചൗള
മുംബയ്: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ അറസ്റ്റിലായ ആര്യൻഖാൻ ഇന്ന് രാവിലെ ജയിൽമോചിതനാകുമെന്ന് റിപ്പോർട്ട്. ഒരു ലക്ഷം രൂപ ബോണ്ടിലും ഷാരൂഖ്ഖാന്റെ സുഹൃത്തും നടിയുമായ ജൂഹി ചൗളയുടെ ആൾ ജാമ്യത്തിലുമാണ് ബോംബെ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചത്.
ആൾജാമ്യക്കാരെ കോടതിയിൽ നേരിട്ട് ഹാജരാക്കി നടപടികൾ പൂർത്തീകരിച്ചെങ്കിലും റിലീസ് ഉത്തരവ് ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കുള്ളിൽ ആർതർ റോഡ് ജയിലിലെത്തിക്കാൻ സാധിക്കാത്തതിനാലാണ് മോചനം വൈകിയത്. താരപുത്രൻ ഇന്നലെ വൈകിട്ട് ജയിൽ മോചിതനാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുത്, പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം, കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, മാദ്ധ്യമങ്ങളിലും സാമൂഹ്യമാദ്ധ്യമങ്ങളിലും അനാവശ്യ പ്രസ്താവനകൾ നടത്തരുത് തുടങ്ങിയ 14 കർശന വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്.
എല്ലാ വെള്ളിയാഴ്ചയും എൻ.സി.ബി ഓഫീസിൽ ഹാജരാകണമെന്നും മുംബയിൽ നിന്ന് പുറത്തപോകുമ്പോൾ മുൻകൂട്ടി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. ജാമ്യ കാലയളവിൽ സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെടരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഏതുസമയത്തും എൻ.സി.ബി ഓഫീസിൽ ഹാജരാകണം, വിചാരണ വൈകിപ്പിക്കരുത് തുടങ്ങിയ കാര്യങ്ങളും ജാമ്യവ്യവസ്ഥയിലുണ്ട്. ഈ വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ എൻ.സി.ബിക്ക് കോടതിയെ സമീപിക്കാം.
ആര്യനൊപ്പം അറസ്റ്റിലായ അർബാസ് മർച്ചന്റ്, മുൻമുൻ ധമേച എന്നിവരും ഇന്ന് പുറത്തിറങ്ങും. ഒക്ടോബർ രണ്ടിനാണ് മുംബയ് തീരത്തെ ആഡംബര കപ്പലിലെ റെയ്ഡിനിടെ ആര്യനെയും സംഘത്തെയും എൻ.സി.ബി കസ്റ്റഡിയിലെടുത്തത്. 24 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |