വാഷിംഗ്ടൺ: കഴിഞ്ഞ ദിവസം ആഗോളതാപനം കുറയ്ക്കുന്നത് ചർച്ച ചെയ്യാൻ ലോകനേതാക്കൾ ന്യൂയോർക്കിലെ യു.എൻ ജനറൽ അസംബ്ലി ഹാളിൽ ഒത്തുകൂടിയപ്പോൾ സംസാരിക്കാനായി ക്ഷണിക്കാത്ത ഒരു അതിഥിയുമെത്തി. ഫ്രാങ്കി എന്ന ദിനോസറാണ് നേതാക്കളോട് സംസാരിക്കാനായി എത്തിയത്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ച് മനുഷ്യർ വംശനാശം തെരഞ്ഞെടുക്കരുതെന്ന ക്യാമ്പയിന്റെ ഭാഗമായി യു.എൻ ഡവലപ്പ്മെന്റ് പ്രോഗ്രാം തയ്യാറാക്കിയ ഷോർട്ട് ഫിലിമിലെ താരമാണ് ഫ്രാങ്കി. ജനറൽ അസംബ്ലി ഹാളിൽ ചിത്രീകരിക്കുന്ന ആദ്യ കംപ്യൂട്ടർ ജനറേറ്റഡ് ഇമേജറി ആണ് ഈ ചിത്രം. അമേരിക്കൻ നടനും സംഗീതജ്ഞനുമായ ജാക്ക് ബ്ലാക്കിന്റെ ശബ്ദമാണ് ഇംഗ്ലീഷ് വേർഷനിൽ ഫ്രാങ്കിക്ക് നൽകിയിരിക്കുന്നത്. നടൻ നിക്കോളായ് കോസ്റ്ററിന്റെ ശബ്ദമാണ് ഡാനിഷ് വേർഷനിൽ നൽകിയിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരനുമായി സംസാരിച്ച ശേഷം പ്രസംഗപീഠത്തിൽ എത്തുന്ന ഫ്രാങ്കി തുടർന്ന് മൈക്രോഫോൺ പിടിച്ചാണ് സംസാരിക്കുന്നത്.
ഫ്രാങ്കിയുടെ വാക്കുകൾ
ഉൽക്കപതിച്ചതു മൂലമാണ് ഞങ്ങൾക്ക് വംശനാശം സംഭവിച്ചത്. എന്താണ് നിങ്ങൾക്ക് പറയാനുള്ളത്? വംശനാശത്തെ കുറിച്ച് ഒന്നോ രണ്ടോ കാര്യങ്ങൾ എനിക്കറിയാം. വംശനാശം സംഭവിക്കുന്നത് ഒരു മോശം കാര്യമാണ്. ഫോസിൽ ഇന്ധനങ്ങൾക്ക് സബ്സിഡി നൽകാൻ ലോകരാജ്യങ്ങൾ പ്രതിവർഷം 42300 കോടി യു.എസ് ഡോളറിന് തുല്യമായ തുക ചെലവഴിക്കുന്നു.ഇത്രയും വലിയ തുക കൊണ്ട് മറ്റെന്തൊക്കെ ചെയ്യാമെന്ന് ആലോചിക്കൂ. ലോകത്തെ എല്ലാവർക്കും വാക്സിൻ നൽകാൻ ഈ തുക മതിയാവും. ലോകത്തെ കൊടിയ ദാരിദ്ര്യം തുടച്ചുനീക്കാൻ ഈ തുകയുടെ മൂന്നിലൊന്ന് മാത്രമേ ഒരു വർഷം വേണ്ടി വരൂ. സമ്പദ്വ്യവസ്ഥയെ പുനസംഘടിപ്പിക്കുകയും കൊവിഡിൽ നിന്ന് രക്ഷപ്പെടുകയും വേണം.
ഇതാണ് മനുഷ്യരാശിയുടെ മുന്നിലെ ഏറ്റവും വലിയ അവസരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |