എഡിൻബർഗ്: ഐക്യരാഷ്ട്രസഭയുടെ സി.ഒ.പി. 26 കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമടക്കമുള്ള നേതാക്കൾ സ്കോട്ട്‌ലൻഡിലെ ഗ്ലാസ്ഗോയിലെത്തി. പാരിസ് ഉടമ്പടി പ്രകാരം 2030 ആവുമ്പോഴേക്കും കാർബൺ വികിരണം കുറയ്ക്കാനുള്ള നടപടികൾ ലോകരാജ്യങ്ങൾ അവതരിപ്പിക്കും.
കാലാവസ്ഥാ പ്രതിസന്ധി നിയന്ത്രിക്കുന്നതിനുള്ള അവസാന സാദ്ധ്യതയായി വിശേഷിപ്പിക്കപ്പെടുന്ന സി.ഒ.പി 26 സമ്മേളനത്തെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. 2015 ലെ പാരിസ് ഉടമ്പടി അനുസരിച്ച് ആഗോള താപനില 1.5 ഡിഗ്രിയിലോ അതിലും താഴെയോ നിയന്ത്രിച്ചു നിറുത്തണം എന്ന വെല്ലുവിളി മറികടക്കുന്നതിനെ കുറിച്ചാണ് ഉച്ചകോടി പ്രധാനമായും ചർച്ച ചെയ്യുക.
ഇപ്പോൾ 1.16 ഡിഗ്രിയിൽ എത്തിയ ആഗോള താപനില 2 ഡിഗ്രിയ്ക്ക് മുകളിലേക്ക് പോയാൽ അത് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകും. 2050 ആകുമ്പോൾ 'നെറ്റ് സീറോ എമിഷൻ' എന്ന ലക്ഷ്യവും പരിഗണനയിലുണ്ട്. അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്ന മുഖ്യ വാതകമായ കാർബൺ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്നതിന്റെയും അന്തരീക്ഷത്തിൽ നിന്ന് മാറ്റുന്നതിന്റെയും തോത് തുല്യമാക്കുക എന്നതാണ് നെറ്റ് സീറോ എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ആഗോള താപനത്തിന് കാരണമാകുന്ന മറ്റൊരു ഹരിതഗൃഹ വാതകമായ മീഥൈയ്ന്റെ പുറന്തള്ളൽ 2030 ആകുമ്പോൾ 30% ആക്കി കുറയ്ക്കണമെന്നതിനെക്കുറിച്ചും ഉച്ചകോടിയിൽ ചർച്ചാ വിഷയമാകും.
മോദിയെ വരവേറ്റ് ഇന്ത്യൻ സമൂഹം
ഉച്ചകോടിയിൽ പങ്കെടുക്കാൻ ഗ്ലാസ്ഗോയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആരവങ്ങളോടെയാണ് ഇന്ത്യൻ സമൂഹം വരവേറ്റത്. സ്കോട്ട്ലൻഡിലെ സാമൂഹിക നേതാക്കളുമായും ചരിത്ര സംസ്കാര പഠിതാക്കളുമായും യൂറോപ്യൻ പര്യടനത്തിന്റെ ആദ്യ ഘട്ടത്തിൽ മോദി കൂടിക്കാഴ്ച്ച നടത്തും. തുടർന്ന് ഗ്ളാസ്ഗോയിലെ സ്കോട്ടിഷ് ഇവന്റ് ക്യാമ്പസിൽ നടക്കുന്ന ലോക നേതാക്കളുടെ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരുമായി മോദി ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് മോദിയും ബോറിസും പ്രധാനമായും ചർച്ച നടത്തിയത്.
ഗ്ലാസ്ഗോയിലെ ഇന്ത്യൻ പ്രതിനിധികളുമായും മോദി ആശയവിനിമയം നടത്തി.
കാലാവസ്ഥാ സംരക്ഷണത്തിന് ഇന്ത്യയുടെ സംഭാവനകളേയും ഭാവി പദ്ധതികളേയും കുറിച്ച് അദ്ദേഹം ഉച്ചകോടിയിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |