കോഴിക്കോട്: മണിക്കൂറുകൾ നീണ്ട പേമാരിയ്ക്കിടെ കാവിലുംപാറ പഞ്ചായത്തിൽ ചാത്തങ്കോട്ടുനടയിലും പൂതംപാറയിലുമുൾപ്പെടെ നാലിടത്തും ബാലുശ്ശേരിയ്ക്കടുത്ത് വയലടയിലും ഉരുൾപൊട്ടലുണ്ടായി. റോഡിൽ പാറക്കല്ലുകളും മണ്ണും നിറഞ്ഞതോടെ കുറ്റ്യാടി ചുരത്തിൽ മണിക്കൂറുകളോളം വാഹനഗതാഗതം പൂർണമായും സ്തംഭിച്ചു. രാത്രിയോടെ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വലിയ വാഹനങ്ങൾ കടത്തി വിട്ടില്ല.
ചുരത്തിന് മുകളിൽ വെള്ളുവംകുന്ന് മലയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ തുടങ്ങിയ മഴ വൈകുന്നേരം വരെ നീണ്ടു. മൂന്നാംവളവിൽ മണ്ണിടിച്ചിലുമുണ്ടായി. നിരവധി മരങ്ങൾ നിലംപൊത്തി. ഈ ഭാഗത്തെ പത്ത് കുടുംബങ്ങളെ ചാത്തങ്കോട്ടുനട സ്കൂളിലും പൂതംപാറ സ്കൂളിലുമായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
താമരശ്ശേരിയ്ക്കപ്പുറത്ത് അടിവാരത്ത് ശക്തമായ മഴവെള്ളപ്പാച്ചിലുണ്ടായി. അടിവാരം ടൗൺ റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങി. നിരവധി കടകളിൽ വെള്ളം കയറി. സന്ധ്യയോടെയാണ് വെള്ളക്കെട്ട് കുറയാൻ തുടങ്ങിയത്.
കോഴിക്കോട് നഗരത്തിൽ വൈകുന്നേരത്തോടെ മഴ കനത്തു, താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |