തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിൽ മുൻ മന്ത്രി ജി സുധാകരൻ വീഴ്ച വരുത്തിയതായി സിപിഎം അന്വേഷണ റിപ്പോർട്ട്. അമ്പലപ്പുഴയിലെ പ്രചാരണത്തിൽ ജി സുധാകരൻ വീഴ്ച വരുത്തിയതായി സംസ്ഥാന സമിതിയിൽ സിപിഎം അന്വേഷണ റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു. അമ്പലപ്പുഴയിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന എച്ച് സലാമിന്റെ വിജയം ഉറപ്പാക്കുന്നതിൽ പ്രചാരണ ചുമതലയുണ്ടായിരുന്ന സുധാകരൻ വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ സുധാകരനെതിരെ എന്ത് നടപടി വേണമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും സുധാകരനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നുള്ള അന്തിമ തീരുമാനമുണ്ടാകുക. ജൂലായിൽ നടന്ന സിപിഎം തെരഞ്ഞടുപ്പ് അവലോകന റിപ്പോർട്ടിൽ ജി സുധാകരനെ മാത്രമാണ് പേരെടുത്ത് പരാമർശിക്കുന്നത്. പ്രചാരണത്തിൽ സുധാകരന് വീഴ്ചകളുണ്ടായെന്നും ഇടത് സ്ഥാനാർത്ഥിയുടെ വിജയത്തിനാവശ്യമായ നടപടികളല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോർട്ടിൽ പറയുന്നു.
എളമരം കരീം, കെ ജെ തോമസ് എന്നിവരാണ് സുധാകരനെതിരെയുള്ള ആരോപണങ്ങൾ അന്വേഷിച്ച പാർട്ടി കമ്മീഷൻ അംഗങ്ങൾ. കഴിഞ്ഞ സംസ്ഥാന സമിതി യോഗങ്ങളിൽ ജി സുധാകരൻ പങ്കെടുത്തിരുന്നില്ല. സുധാകരനെതിരെ പരാതി ഉന്നയിച്ച എച്ച് സലാമിനെതിരെയും റിപ്പോർട്ടിൽ കണ്ടെത്തലുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |