കാഞ്ഞങ്ങാട്: കഴിഞ്ഞ മാസം 25ന് ഉച്ചയോടെ കാഞ്ഞങ്ങാട്ടെത്തിയ ഇന്റർസിറ്റി എക്സ്പ്രെസ് ട്രെയിനിൽ പരിക്കുകളോടെ അബോധാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു.പരിക്കേറ്റതിനാൽ ഇയാളെ ജില്ലാശുപത്രിയിലും അവിടെ നിന്നു പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലേക്കും മാറ്റിയിരുന്നു.ഈയാൾ ഉത്തരേന്ത്യക്കാരനാണെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ട്രെയിനിന്റെ മുൻവശത്ത് അംഗപരിമിതർക്കായി നീക്കിവെച്ച കംപാർട്ട്മെന്റിലെ തറയിലാണ് യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മംഗളൂരുവിൽ നിന്ന് കാഞ്ഞങ്ങാട്ടെത്തിയ ഇന്റർസിറ്റി എക്സ്പ്രസിന്റെ ആദ്യത്തെ കമ്പാർട്ടുമെന്റിൽ കയറിയ സ്ത്രീകളാണ് സംഭവം സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചത്. തുടർന്ന് എസ്.ഐ കെ.പി സതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി യുവാവിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
യുവാവിന്റെ തലയുടെ പിൻഭാഗത്തും മുഖത്തും വയറിനും മുറിവേറ്റിരുന്നു .ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റതാകാമെന്നാണ് ആദ്യം കരുതിയതെങ്കിലും മെഡിക്കൽ കോളേജിൽ നടത്തിയ വിശദമായ പരിശോധനയിൽ ക്രൂരമായ മർദനമേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. അതിനിടെ യുവാവിനെ തിരിച്ചറിയാനായി പൊലീസ് പല വഴിക്കും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. കാഞ്ഞങ്ങാട്ടെത്തുന്നതിന് മുമ്പ് യുവാവിനെ ആരെങ്കിലും അക്രമിച്ചതാകാമെന്നാണ് റെയിൽവേ പൊലീസിന്റെ നിഗമനം. .കാസർകോട് റെയിൽവെ എസ്.ഐ വി.എൻ മോഹനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിയാരം ആശുപത്രിയിൽ മൃതദേഹം ഇൻക്വസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |