തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പള പരിഷ്‌കരണത്തിൽ തീരുമാനമെടുക്കാൻ സാവകാശം അനുവദിച്ചില്ലെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെ വാദം തെറ്റാണെന്ന് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. ശമ്പളം പരിഷ്‌കരിച്ചിട്ട് 10 വർഷമായി. ജൂണിൽ പരിഷ്‌കരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ജൂൺ 21ന് ഗതാഗത വകുപ്പ് മന്ത്രി യൂണിയനുകളുടെ യോഗം വിളിക്കുകയും അവകാശപത്രിക ചർച്ചചെയ്ത് പൂർത്തിയാക്കാൻ മാനേജ്‌മെന്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ സെപ്തംബർ 9നാണ് മാനേജ്‌മെന്റ് ചർച്ചയ്ക്ക് വിളിച്ചത്. ചർച്ച ചെയ്യാനും തീരുമാനമെടുക്കാനും ആവശ്യത്തിലധികം സമയമുണ്ടായിരുന്നു. നാലിന് അർദ്ധരാത്രി തുടങ്ങുന്ന പണിമുടക്കിന് മൂന്നിനാണ് ഗതാഗത മന്ത്രി ചർച്ചയ്ക്ക് വിളിത്തത്. പിറ്റേദിവസം മുതൽ ശമ്പളം വർദ്ധിപ്പിച്ചു നൽകണമെന്ന് ഒരു യൂണിയനും ആവശ്യപ്പെട്ടില്ല.
കെ.എസ്.ആർ.ടി.സി.യെ അവശ്യ സർവീസായി പ്രഖ്യാപിക്കുന്നതു പരിഗണിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയിൽ സന്തോഷമുണ്ടെന്നും അസോസിയേഷൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |