അഹമ്മദാബാദ്: ലോകകപ്പോടെ ബി സി സി ഐയുമായുള്ള കരാർ അവസാനിക്കുന്ന ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയെ നോട്ടമിട്ട് ഐ പി എൽ ക്ലബ്. പുതുതായി രൂപംകൊള്ളുന്ന അഹമ്മദാബാദ് ടീമാണ് രവി ശാസ്ത്രിയെ തങ്ങളുടെ പരിശീലകനാക്കാൻ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുള്ളത്. പുതിയ നീക്കങ്ങളെക്കുറിച്ച് ചോദിച്ച മാദ്ധ്യമപ്രവർത്തകർക്ക് ശാസ്ത്രി വ്യക്തമായൊരു മറുപടി നൽകിയില്ലെങ്കിലും ലോകകപ്പിനു ശേഷം മുൻ ഇന്ത്യൻ താരം കൂടിയായ പരിശീലകൻ അഹമ്മദാബാദ് ടീമിനോടൊപ്പം ചേർന്നേക്കുമെന്ന അഭ്യൂഹം വളരെ ശക്തമാണ്. ലോകകപ്പിന് ഇടയിൽ താൻ ഇത്തരം വാർത്തകളോട് പ്രതികരിക്കുന്നില്ലെന്നും ടൂർണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങൾ പൂർത്തിയായ ശേഷം തന്റെ തീരുമാനം അറിയിക്കാമെന്നും ശാസ്ത്രി അഹമ്മദാബാദ് ഉടമകളെ അറിയിച്ചതായാണ് ലഭിക്കുന്ന വിവരം.
രവി ശാസ്ത്രിയുടെ തന്നെ പരിശീലക സംഘത്തിലെ അംഗങ്ങളായ ഫീൽഡിംഗ് പരിശീലകൻ ആർ ശ്രീധറും ബൗളിംഗ് പരിശീലകൻ ഭരത് അരുണും ശാസ്ത്രിയോടൊപ്പം അഹമ്മദാബാദ് ടീമിൽ ചേർന്നേക്കാൻ സാദ്ധ്യതയുണ്ട്. ലോകകപ്പോടെ ഇന്ത്യൻ ടീമിനൊപ്പമുള്ള ഇരുവരുടേയും കരാർ കാലാവധിയും അവസാനിക്കുകയാണ്. ലോകകപ്പിനു ശേഷം രവി ശാസ്ത്രിക്കു പകരം മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകനായെത്തും.
അതേസമയം എത്രയും വേഗം ശാസ്ത്രിയുമായി കരാറിലെത്താനാണ് അഹമ്മദാബാദ് ടീം ഉടമകൾക്ക് താത്പര്യം എന്നാണറിയുവാൻ സാധിക്കുന്നത്. പുതുതായി തുടങ്ങുന്ന ടീം ആയതിനാൽ തന്നെ തുടക്കം മുതൽ തന്നെ വ്യക്തമായ ഒരു ക്രിക്കറ്റ് സംസ്കാരം ടീമിനുള്ളിൽ രൂപീകരിക്കാൻ ഉടമകൾക്ക് ആഗ്രഹമുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |