ന്യൂഡൽഹി: പാകിസ്ഥാൻ നാവികസേനയുടെ വെടിവയ്പിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതിൽ ഇന്ത്യ ശക്തമായി അപലപിച്ചു. ഗുജറാത്തിലെ ദ്വാരക തീരത്തിനടുത്തുള്ള അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടിനുനേരെ അകാരണമായി പാക് സേന വെടിയുതിർക്കുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ശ്രീധർ രമേഷ് ചാമ്രെ (32) ആണ് കൊല്ലപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന ആറ് പേരെ പാക് സേന ബന്ദികളാക്കിയ ശേഷം വൈകിട്ടോടെ തിരിച്ചുവിട്ടിരുന്നു.
സംഭവം ഗൗരവമായി കാണുന്നുണ്ടെന്നും വിഷയം നയതന്ത്രപരമായി സ്വീകരിക്കുമെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾ യഥാസമയം അറിയിക്കുമെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി. വെടിവയ്പിൽ മറ്റൊരു മത്സ്യത്തൊഴിലാളിയ്ക്ക് പരിക്കേറ്റു. ഗുജറാത്തിലെ ഓഖയിൽ നിന്നും പുറപ്പെട്ട ജൽപരിയെന്ന ബോട്ടിനുനേരെയാണ് ആക്രമണമുണ്ടായത്.
കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ഓഖ തുറമുഖത്ത് എത്തിച്ചെന്നും നാവി ബന്തർ പൊലീസുമായി ചേർന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തെന്നും ദേവ്ഭൂമി ദ്വാരക എസ് പി സുനിൽ ജോഷി അറിയിച്ചു. പാക് സേന വെടിയുതിർക്കുമ്പോൾ ശ്രീധർ ബോട്ടിന്റെ ക്യാബിനിൽ ആയിരുന്നെന്നും മൂന്ന് വെടിയുണ്ടകൾ നെഞ്ചിൽ പതിച്ചതിനെ തുടർന്നാണ് അദ്ദേഹം മരിച്ചതെന്നും ജൽപരി ബോട്ടുടമ ജയന്തിഭായ് റാത്തോഡ് പറഞ്ഞു.
ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾക്ക് നേരെ പാകിസ്ഥാൻ വെടിയുതിർക്കുകയും ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തടവിലാക്കുകയും ചെയ്യുന്ന സംഭവങ്ങൾ കാലങ്ങളായി തുടരുകയാണ്. ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം 558 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാക് ജയിലിൽ കഴിയുകയാണ്. ഇവരിൽ കൂടുതൽ പേരും ഗുജറാത്ത്, ദാമൻ ആൻഡ് ദിയു സ്വദേശികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |