ബീജിംഗ്: ലോകത്ത് കൊവിഡ് മരണം അഞ്ചുകോടി കവിഞ്ഞു. രോഗികളുടെ എണ്ണം 250,749,559 ആയി. അതേസമയം, രോഗവിമുക്തരുടെ എണ്ണം 226,977,666 ആയത് ആശ്വാസം പകരുന്നുണ്ട്. രോഗവ്യാപനത്തിലും മരണത്തിലും യഥാക്രമം ഒന്ന് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ അമേരിക്ക, ഇന്ത്യ, ബ്രസീൽ, ബ്രിട്ടൻ, റഷ്യ എന്നീ രാജ്യങ്ങളാണ്. എന്നാൽ, റഷ്യയിലൊഴിച്ച് ബാക്കിയുള്ള രാജ്യങ്ങളിൽ കൊവിഡ് വ്യാപനത്തിലും മരണത്തിലും കുറവ് രേഖപ്പെടുത്തി. വാക്നിനേഷൻ തകൃതിയായി നടക്കുന്നത് കൊവിഡ് വ്യാപനം ശമിക്കാൻ സഹായകമാകുന്നുണ്ട്. ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടന നൽകിയ അടിയന്തര അംഗീകാരവും വാക്സിനേഷൻ പ്രക്രിയയെ സഹായിക്കും.
അതേസമയം, ന്യൂസിലൻഡിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കൊവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയിലും വ്യാപനം വീണ്ടും രൂക്ഷമാവുകയാണ്. കുട്ടികളെയാണ് കൊവിഡ് കൂടുതലും ബാധിക്കുന്നത്. മൂന്ന് മുതൽ 11വയസ്സ് വരെയുള്ള കുട്ടികളിൽ വാക്സിനേഷൻ നിർബന്ധമാക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന. ഇതുവരെ ഈ പ്രായത്തിലുള്ള 3.53 ദശലക്ഷം കുട്ടികൾക്ക് ചൈനയിൽ വാക്സിൻ നൽകിയെന്നാണ് വിവരം.
ചൈനയിൽ രാജ്യതലസ്ഥാനമായ ബീജിംഗിലടക്കം സ്കൂളുകളിലും കിന്റർഗാർഡനുകളിലും വ്യാപനം ശക്തമാകുന്നതായി റിപ്പോർട്ടുണ്ട്. കുട്ടികളുടെ പ്രതിരോധം സർക്കാരിന്റെ പ്രധാന നയങ്ങളിലൊന്നാണെന്ന് കഴിഞ്ഞ ദിവസം ചൈന വ്യക്തമാക്കിയിരുന്നു.
ഹനാനിൽ മാത്രം 11 കുട്ടികൾക്ക് കൊവിഡ് ബാധിച്ചു. ആരോഗ്യപ്രവർത്തകർക്കും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ആശുപത്രിയിൽ ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |