ദുബായ്: ക്യാപ്ടൻ സ്ഥാനം ഒഴിയുന്ന വിരാട് കൊഹ്‌ലിക്കും പരിശീലകനായുള്ള കരാർ കാലാവധി അവസാനിക്കുന്ന രവി ശാസ്ത്രിക്കും മികച്ച യാത്രയയപ്പ് നൽകി ടീം ഇന്ത്യ. ഐ സി സി ലോകകപ്പിലെ തങ്ങളുടെ അവസാന മത്സരത്തിൽ നമീബിയയെ ഒൻപത് വിക്കറ്റിന് തകർത്ത് ഇന്ത്യ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ടോസ് നേടിയ ഇന്ത്യ നമീബിയയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റണ്ണെടുത്ത നമീബിയ ഉയർത്തിയ വിജയലക്ഷ്യം 15.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.
37 പന്തിൽ 56 റണ്ണെടുത്ത ഓപ്പണർ രോഹിത് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കെ എൽ രാഹുൽ 36 പന്തിൽ 54 റണ്ണും സൂര്യകുമാർ യാദവ് 19 പന്തിൽ 25 റണ്ണും നേടി പുറത്താകാതെ നിന്നു. 86 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുക്കെട്ട് പടുത്തുയർത്തിയ രോഹിത് ശർമ്മയും കെ എൽ രാഹുലും മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക് നൽകിയത്. പത്താമത്തെ ഓവറിൽ രോഹിത് പുറത്താകുമ്പോഴേക്കും ഇന്ത്യ വിജയമുറപ്പിച്ചിരുന്നു.
നേരത്തെ ടോസ് നേടി നമീബിയയെ ആദ്യം ബാറ്റിംഗിന് അയച്ച ഇന്ത്യൻ നായകൻ പ്രതീക്ഷിച്ച തുടക്കമായിരുന്നു ഇന്ത്യൻ ബൗളർമാർ നൽകിയത്. സ്കോർ 33ൽ എത്തിയപ്പോൾ തന്നെ നമീബിയയുടെ ഓപ്പണർ മൈക്കൽ വാൻ ലിംഗൻ ബുമ്രയുടെ പന്തിൽ മുഹമ്മദ് ഷമി ക്യാച്ചെടുത്ത് പുറത്തായി. തൊട്ടടുത്ത് ഓവറിൽ തന്നെ വെറും ഒരു റൺ കൂട്ടിച്ചേർക്കുന്നതിനിടയിൽ നമീബിയയ്ക്ക് അവരുടെ രണ്ടാമത്തെ വിക്കറ്റും നഷ്ടമായി. മൂന്നാമനായി ഇറങ്ങിയ ക്രെയ്ഗ് വില്ല്യത്തിനെ രവീന്ദ്ര ജഡേജയുടെ പന്തിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കി. വില്ല്യം റണ്ണൊന്നുമെടുത്തിരുന്നില്ല.
തുടർന്ന് കൃത്യമായ ഇടവേളകളിൽ നമീബിയയ്ക്ക് വിക്കറ്റുകൾ നഷ്ടമായികൊണ്ടിരുന്നു. മൂന്ന് വിക്കറ്റുകൾ വീതം എടുത്ത സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയുമാണ് നമീബിയയുടെ നടുവ് ഒടിച്ചത്. ബുമ്ര രണ്ട് വിക്കറ്റുകൾ എടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |