കണ്ണൂർ: കേരളത്തിന്റെ സ്വപ്നപദ്ധതിയായ അർദ്ധ അതിവേഗ റെയിൽപാതയായ സിൽവർ ലൈനിന്റെ സ്ഥലമെടുപ്പ് പുരോഗമിക്കുന്നു. കണ്ണൂരിൽ 22 ഉം കാസർകോട് 21 ഉം വില്ലേജുകളിൽ കൂടിയാണ് പാത കടന്നുപോകുന്നത്. കണ്ണൂരിൽ 196 ഹെക്ടർ സ്ഥലം ഏറ്റെടുക്കുമ്പോൾ കാസർകോട്ട് 150 ഹെക്ടറിനടുത്ത് വരും. സ്ഥലമെടുപ്പ് ത്വരിതപ്പെടുത്താൻ ലാൻഡ് അക്വിസിഷൻ ഓഫീസുകളും തുടങ്ങി. പ്രവർത്തനം ത്വരിതഗതിയിലാക്കാൻ ആദ്യഘട്ടത്തിൽ പന്ത്രണ്ട് ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
സ്വകാര്യ കമ്പനികളെയാണ് കല്ലിടുന്നതിന് ചുമതലപ്പെടുത്തിയത്. രണ്ട് ജില്ലയിലുമായി അയ്യായിരത്തോളം കല്ലുകളാണ് സ്ഥാപിക്കേണ്ടത്. പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡവലപ്‌മെന്റാണ് നടത്തിയത്.
സി.ആർ. സെഡ് സോണുകളെയും കണ്ടൽക്കാടുകളെയും കുറിച്ചുള്ള പഠനം നാഷണൽ സെന്റർ ഫോർ സസ്‌റ്റൈനബിൾ കോസ്റ്റൽ മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്. നിലവിലുള്ള റെയിൽപാതയ്ക്ക് സമാന്തരമായാണ് ഭൂരിഭാഗം ദൂരവും സിൽവർ ലൈൻ വരുന്നത്. വലിയ വളവുകളുള്ള സ്ഥലങ്ങളിൽ മാത്രമാണ് നിലവിലുള്ള പാത വിട്ട് സഞ്ചരിക്കുക. പ്രവൃത്തിയുടെ പുരോഗതി എല്ലാ ആഴ്ചയും വിലയിരുത്തുന്നുണ്ട്.
വയനാട്, പാലക്കാട്, ഇടുക്കി ജില്ലകൾ ഒഴിച്ചുള്ള 11 ജില്ലകളിലൂടെയാണ് കെ റെയിൽ. സംസ്ഥാന വികസനത്തിന്റെ നാഴികക്കല്ലായ പദ്ധതിക്ക് 63,941 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിക്ക് ഹെക്ടറിന് 9.6 കോടി രൂപ നഷ്ടപരിഹാരവും നൽകുന്നു. സംസ്ഥാന വികസന ചരിത്രത്തിൽ ഏറ്റവും വലിയ തുകയാണിത്.
കണ്ണൂരിലെ വില്ലേജുകൾ
കണ്ണൂർ ഒന്ന്, കണ്ണൂർ രണ്ട്, എളയാവൂർ, ചെറുകുന്ന്, ചിറക്കൽ, എടക്കാട്, കടമ്പൂർ, കണ്ണപുരം, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്, പാപ്പിനിശേരി, വളപട്ടണം, കല്യാശേരി (കണ്ണൂർ താലൂക്ക്) ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂർ (പയ്യന്നൂർ താലൂക്ക്) ധർമടം, കോടിയേരി, തലശേരി, തിരുവങ്ങാട്, ന്യൂമാഹി (തലശ്ശേരി താലൂക്ക്)
കാസർകോട്ടെ വില്ലേജുകൾ
ഹോസ്ദുർഗ് താലൂക്കിലെ അജാനൂർ, ചെറുവത്തൂർ, തുരുത്തി, ചിത്താരി, ഹോസ് ദുർഗ്, കീക്കാൻ, കോട്ടിക്കുളം, പള്ളിക്കര, പിലിക്കോട്, മാണിയാട്ട്, ഉദുമ, പേരോൽ, നീലേശ്വരം, തെക്കെ തൃക്കരിപ്പൂർ, വടക്കേ തൃക്കരിപ്പൂർ, ഉദിനൂർ, കാഞ്ഞങ്ങാട്, ബല്ല, കാസർകോട് താലൂക്കിലെ കളനാട്, കുട്ലു, തളങ്കര.
കണ്ണൂർ ജില്ലയിലെ നാലു വില്ലേജുകളിൽ അലൈൻമെന്റിനായി കല്ലിടൽ പൂർത്തിയായി. ഈ ഭൂമിയിലൂടെ ലൈൻ പോകുന്നുവെന്നതിന്റെ അറിയിപ്പാണിത്
-വി .കെ പ്രഭാകരൻ , സ്‌പെഷ്യൽ തഹസിൽദാർ, കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |