ന്യൂഡൽഹി: ലഖിംപൂർഖേരിയിൽ കർഷകരെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ പ്രധാന പ്രതിയായ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ തോക്കിൽ നിന്നും വെടിയുതിർത്തതായി ഫോറൻസിക് റിപ്പോർട്ടിൽ തെളിഞ്ഞുവെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തി. കേസിലെ മറ്റ് പ്രധാന പ്രതികളായ അങ്കിത് ദാസ് ,ലത്തീഫ് എന്നിവരുടെ തോക്കുകളിൽ നിന്നും വെടിവച്ചതായും ഫോറൻസിക് റിപ്പോർട്ടിലുണ്ട്.
എന്നാൽ അക്രമം നടന്ന ഒക്ടോബർ മൂന്നിനാണോ വെടിവെച്ചതെന്ന് വ്യക്തമായിട്ടില്ല. സംഭവ ദിവസമല്ല വെടിയുതിർത്തതെന്നത് തെളിയിക്കേണ്ട ബാദ്ധ്യത പ്രതികൾക്കാണ്. അക്രമസമയത്ത് പ്രതികൾ വാഹനത്തിലിരുന്ന് വെടിവച്ചെന്ന കർഷകരുടെ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ഫോറൻസിക് റിപ്പോർട്ട്. എന്നാൽ കൊല ചെയ്യപ്പെട്ട കർഷകരുൾപ്പെടെ അഞ്ചുപേരുടെയും ശരീരത്തിൽ വെടിയേറ്റ പരിക്കില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
നാല് ആയുധങ്ങളാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്. ആശിഷ് മിശ്രയുടെ റൈഫിൾ, മുൻ കേന്ദ്ര മന്ത്രി അഖിലേഷ് ദാസിൻ്റെ മരുമകൻ അങ്കിത് ദാസിൻ്റെ പിസ്റ്റൾ, ദാസിൻ്റെ അംഗരക്ഷകൻ ലത്തീഫിൻ്റെ തോക്ക്, ദാസിൻ്റെ കൂട്ടാളി സത്യപ്രകാശിൻ്റെ റിവോൾവർ എന്നിവയാണവ. ആശിഷ് മിശ്ര തൻ്റെ റൈഫിൾ അന്വേഷണ സംഘം മുമ്പാകെ ഹാജരാക്കുകയായിരുന്നു. മറ്റ് മൂന്ന് ആയുധങ്ങളും പ്രതികളുടെ കേന്ദ്രങ്ങളിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. സത്യപ്രകാശിൻ്റെ റിവോൾവറിൻ്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. പിടിച്ചെടുത്ത ആയുധങ്ങൾ ഒക്ടോ.15 നാണ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |