അബുദാബി: അബുദാബി നാഷണൽ അക്വേറിയം ഇന്നലെ മുതൽ പൊതുജനങ്ങൾക്കായി തുറന്നുനൽകി. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അക്വേറിയമാണിത്. അൽഖാനയിൽ 7000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ 10 സോണുകളായി 2.4 കിലോമീറ്റർ നീളത്തിൽ നിർമ്മിച്ച അക്വേറിയമാണിത്.
300 വർഗങ്ങളിൽപ്പെട്ട 46,000 ജീവികളുൾപ്പെടെ വിസ്മയകരമായ കടൽക്കാഴ്ചകളാണ് ഇവിടെ കാത്തിരിക്കുന്നത്. സമുദ്ര ആവാസ വ്യവസ്ഥയിൽ വൈദഗ്ദ്ധ്യമുള്ള 80 സ്പെഷ്യലിസ്റ്റുകൾക്കാണ് മേൽനോട്ടച്ചുമതല. കടലിനടിയിലെ അപൂർവ ജീവികളുടെ വൻ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. ഏഴു മീറ്റർ നീളമുള്ള സൂപ്പർ സ്നെയ്ക്കാണ് ഇവയിൽ പ്രധാനം. തെക്കുകിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന നീളമേറിയ ഈ പെരുമ്പാമ്പിന് 115 കിലോ ഭാരമുണ്ട്. 14 വയസ്സാണ് ഈ പെൺപാമ്പിന്റെപ്രായം. അക്വേറിയത്തിലൊരുക്കിയ മഴക്കാട്ടിലാണ് സൂപ്പർ സ്നെയ്ക്ക് വസിക്കുന്നത്.
സമുദ്രാന്തരഭാഗത്തെ അതേ ആവാസ വ്യവസ്ഥയൊരുക്കി സജ്ജമാക്കിയ അക്വേറിയത്തിൽ ജലജീവികളെ അടുത്തു കാണാനുള്ള സൗകര്യവുമുണ്ട്. ജല ജീവികൾക്ക് തീറ്റകൊടുക്കാനും അവസരമുണ്ടാകും. ലോകത്തെ അപൂർവ സ്രാവുകളുള്ള ഏക അക്വേറിയമാണിത്. സാൻഡ് ടൈഗർ, ഹാമ്മർഹെഡ് ടൈഗർ, ഷാർക്ക് തുടങ്ങി വംശനാശ ഭീഷണി നേരിടുന്ന കടൽ ജീവികളും മറ്റെവിടെയും പ്രദർശനത്തിന് എത്തിയിട്ടില്ലാത്ത അപൂർവയിനം സമുദ്രാന്തര ജീവികളും ഇവിടെയുണ്ട്.സമുദ്ര ജീവികൾക്കിടയിലൂടെ ചില്ലിന്റെ അടിത്തട്ടുള്ള തോണിയിലൂടെ യാത്ര ചെയ്യാനുള്ള അവസരവുമുണ്ട്. അക്വേറിയത്തിനോടനുബന്ധിച്ച് റെസ്റ്റോറന്റുകൾ, ഡൈനിംഗ് ഹബ്ബ്, കുട്ടികൾക്കുള്ള വിനോദ കേന്ദ്രങ്ങൾ, ഗെയിമിംഗ് സെന്ററുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 105 ദിർഹം ( 2,127.43 ഇന്ത്യൻ രൂപ), 130 ദിർഹം( 2,633.96 ഇന്ത്യൻ രൂപ), 150 ദിർഹം( 3,039.19 ഇന്ത്യൻ രൂപ), 200 ദിർഹം ( 4,052.25 ഇന്ത്യൻ രൂപ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി എട്ടു മണി വരെയാണ് പ്രവേശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |