മൂന്നാർ: സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി . കൊല്ലം സത്യാലയം പ്രദീപ് കുമാറിനെയാണ് (41) മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ കേസ് അന്വേഷിക്കുന്നതിനായി തിരുവനന്തപുരത്ത് നിന്ന് താൻ മൂന്നാറിലേക്ക് വരുന്നുണ്ടെന്നും വൈദ്യുതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഐ.ബിയിൽ മുറി നൽകണമെന്നും പ്രദീപ് ജീവനക്കാരെ വിളിച്ചറിയിച്ചിരുന്നു. ഇന്നലെ വൈകിട്ട് മൂന്നാറിലെത്തിയ ഇയാൾ ഇക്കാനഗറിലെ വൈദ്യുതി വകുപ്പിന്റെ ഐ.ബിയിൽ മുറിയെടുത്തു. രാവിലെ മൂന്നാർ ഡിവൈ.എസ്.പിയെ വിളിച്ച് പോക്‌സോ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനാണ് എത്തിയിരിക്കുന്നതെന്നും സ്റ്റേഷൻഹൗസ് ഓഫീസറെയും സിവിൽ പൊലീസ് ഓഫീസർമാരെയും ഐ.ബിയിലേക്ക് അയയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇയാളുടെ സംസാരത്തിൽ അസ്വാഭാവികത തോന്നിയ ഡിവൈ.എസ്.പി ഉടൻ മൂന്നാർ സി.ഐ മനീഷ് കെ. പൗലോസിനെ വിവരമറിയിച്ചു. സി.ഐ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പാലക്കാട് ഒറ്റപാലം സ്റ്റേഷനിൽ പ്രതിയുടെ പേരിൽ പോക്‌സോ കേസുള്ളതായും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |