ലക്‌നൗ: ഉത്തർപ്രദേശിൽ അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ ബി.ജെ.പി പ്രവർത്തകനും കുറഞ്ഞത് മൂന്ന് കുടുംബങ്ങളിൽ നിന്നെങ്കിലും വോട്ട് നേടാൻ ശ്രമിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വാരാണസിയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയപ്പോഴായിരുന്നു അമിത് ഷാ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയത്.
ഉത്തർപ്രദേശിലെ വിജയം അടുത്ത 2024ലെ പൊതുതിരഞ്ഞെടുപ്പിലേക്കുള്ള വാതിൽ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലം കൂടിയായ വാരണാസിയിൽ ബി.ജെ.പി നേതാക്കളുമായും പ്രവർത്തകരുമായും ചർച്ച നടത്തിയ അമിത് ഷാ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പൊതുപരിപാടിയിലും പങ്കെടുത്തു. ബൂത്ത് തലത്തിലുള്ള പ്രചാരണങ്ങൾ ശക്തിപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ ഷാ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു, ഓരോ ആളുകളും ബി.ജെ.പിക്കു വോട്ടുചെയ്യുന്നതിനായി 60 പേരെയെങ്കിലും പ്രേരിപ്പിക്കണം. കുറഞ്ഞത് 20 വോട്ടുകളെങ്കിലും ലക്ഷ്യമിടണം. ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ല. രാജ്യത്തെ ഉയരങ്ങളിലേക്കെത്തിക്കാനുള്ള തിരഞ്ഞെടുപ്പാണ്. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കണം. സൗജന്യ ഗ്യാസ് സിലിണ്ടർ, കർഷകർക്കായുള്ള പ്രധാനമന്ത്രിയുടെ പദ്ധതികൾ എന്നിവ ജനങ്ങളിലെത്തണം. കോണ്‍ഗ്രസിനു ലഭിച്ച അത്രയും വർഷം ബി.ജെ.പിക്കു ഭരണം ലഭിച്ചാൽ രാജ്യം വൻ സാമ്പത്തിക ശക്തിയായി മാറും. യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ മാഫിയ, ഗുണ്ടാ രാജിനെ നിയന്ത്രിച്ചതായും അമിത് ഷാ അവകാശപ്പെട്ടു.
അതേസമയം പഞ്ചാബിലും ഹരിയാനയിലും നടക്കുന്ന കർഷക സമരത്തെക്കുറിച്ച് അമിത് ഷാ പരാമർശങ്ങളൊന്നും നടത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |