ന്യൂഡൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ നടി കങ്കണ റണൗട്ടിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും അവർക്ക് നൽകിയ പദ്മശ്രീ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി വനിത കമ്മിഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ രാഷ്ട്രപതിക്ക് കത്തെഴുതി.
ഇന്ത്യയ്ക്ക് ശരിക്കും സ്വാതന്ത്ര്യം കിട്ടിയത് 2014ൽ മോദി അധികാരത്തിലെത്തിയപ്പോഴാണെന്നും 1947ൽ ലഭിച്ചത് ഭിക്ഷ ആയിരുന്നുവെന്നുമായിരുന്നു കങ്കണയുടെ പരാമർശം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ഭിക്ഷയായി വിശേഷിപ്പിച്ച കങ്കണക്കെതിരെ രാജ്യദ്രോഹക്കേസ് എടുക്കണം. കങ്കണയുടെ മാനസിക നില ശരിയല്ലെന്നും ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കത്തിൽ അവർ ചൂണ്ടിക്കാട്ടി.
'മഹാത്മാഗാന്ധി, ഭഗത് സിംഗ് തുടങ്ങി നമ്മുടെ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച എണ്ണമറ്റ സ്വാതന്ത്ര്യസമര സേനാനികളോടുമുള്ള കങ്കണയുടെ വെറുപ്പാണ് പ്രസ്താവനയിൽ പ്രതിഫലിക്കുന്നത്. നമ്മുടെ രാഷ്ട്രം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയത് നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളുടെ ആത്യന്തിക ത്യാഗങ്ങളിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും ആണെന്ന് നമുക്കെല്ലാവർക്കും അറിയാം. കങ്കണയുടെ പ്രസ്താവനകൾ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതും രാജ്യദ്രോഹ സ്വഭാവമുള്ളതുമാണ്' - കത്തിൽ സ്വാതി വിശദീകരിച്ചു.
കങ്കണയുടെ പരാമർശം തീർത്തും തെറ്റാണെന്ന് മഹാരാഷ്ട്ര ബി.ജെ.പി അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |