പെരിന്തൽമണ്ണ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 12 ഗ്രാം എം.ഡി.എം.എയും 70 ഗ്രാം കഞ്ചാവുമായി മലപ്പുറം മുണ്ടുപറമ്പ് സ്വദേശികളായ യുവാക്കൾ പൊലീസിന്റെ പിടിയിലായി. രായൻ വീട്ടിൽ അതുൽ ഇബ്രാഹിം (26), ബ്രികേഷ് (36) എന്നിവരെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്ന് യുവാക്കളെ ലക്ഷ്യമിട്ട് വൻതോതിൽ സിന്തറ്റിക് ഡ്രഗുകൾ കാരിയർമാർ മുഖേനെ എത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയൻ മയക്കുമരുന്ന് സംഘങ്ങളിൽ നിന്നും ചെറിയ വില കൊടുത്ത് ലഹരി വസ്തുക്കൾ കേരളത്തിലേക്ക് ട്രെയിൻ മാർഗം എത്തിക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായും കണ്ടെത്തി. യുവാക്കളേയും അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന കോളേജ് വിദ്യാർത്ഥികളേയും ലഹരിക്കടത്തിന് ഉപയോഗിക്കുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയുടെ പല ഭാഗങ്ങളിലായി നടത്തിയ പരിശോധനയിലാണ് മങ്കടയിൽ നിന്ന് രണ്ടുപേരെ പിടികൂടിയത്. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ പി.ടി.എം. കോളേജ് പരിസരത്ത് വച്ച് 51ഗ്രാം എം.ഡി.എം.എയുമായി ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ മുഹമ്മദ് ഷാഫി (23) പിടിയിലായിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ ജില്ലയിലെ മയക്കുമരുന്ന് ചെറുകിട വിൽപ്പനക്കാരുടേയും അവരിൽ നിന്നും സ്ഥിരമായി വാങ്ങുന്ന ഉപഭോക്താക്കളുടേയും വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും തുടർന്നും പരിശോധന ശക്തമാക്കുമെന്നും പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.സന്തോഷ്‌കുമാർ അറിയിച്ചു. മങ്കട ഇൻസ്‌പെക്ടർ യു.ഷാജഹാൻ, എസ്.ഐ വിജയരാാജൻ, എ.എസ്.ഐ ഷാഹുൽഹമീദ്, ജില്ലാ ആന്റിനർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ സി.പി.മുരളീധരൻ,പ് രശാന്ത് പയ്യനാട്, എൻ.ടി കൃഷ്ണകുമാർ,എം.മനോജ് കുമാർ കെ.ദിനേഷ്, കെ.പ്രബുൽ, സിപിഒ മാരായ രഘുനാഥ്, ബാലകൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |