ഓയൂർ: ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയായ യുവതി മരച്ചില്ലയിൽ തൂങ്ങിക്കിടന്ന് നിലവിളിച്ചതിനെത്തുടർന്ന് പ്രദേശവാസികളായ യുവാക്കൾ രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.കാളവയൽ സ്വദേശിയായ 23 കാരിയാണ് ശനി വൈകിട്ട് ഇത്തിക്കരയാറ്റിൽ വെളിനല്ലൂർ ശ്രീരാമ ക്ഷേത്രത്തിന് താഴെ ഈഴത്തറ കടവിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.
കരകവിഞ്ഞൊഴുകിയ ആറ്റിൽ കുത്തൊഴുക്കിൽ ചാടിയ ഇവർ വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്നതിനിടെ വെപ്രാളപ്പെട്ട്, ആറ്റിലേക്ക് ചാഞ്ഞുനിന്ന മരത്തിന്റെ കൊമ്പിൽപിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നു. നിലവിളിച്ചെങ്കിലും ആരും ആദ്യം ഗൗനിച്ചില്ല. മൃഗങ്ങളുടെയും മറ്റും കരച്ചിൽ കേൾക്കുന്ന ഭാഗമാണിത്. രാത്രി 7.30 കഴിഞ്ഞിട്ടും കരച്ചിൽ നിലയ്ക്കാത്തതിനെത്തുടർന്ന് പരിസരവാസിയായ മഹേഷ് സുഹൃത്തുക്കളായ ചന്ദ്രബോസ്, രാജേഷ്, വിഷ്ണു, മനീഷ് എന്നിവരെ വിളിച്ചുവരുത്തി ശബ്ദം കേട്ട ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് തേരക മരത്തിന്റെ ചില്ലയിൽ തൂങ്ങിക്കിടക്കുന്ന യുവതിയെ കണ്ടെത്തിയത്. രാജേഷ് കൈലിമുണ്ട് അഴിച്ചെടുത്ത് കുടുക്കുണ്ടാക്കുകയും ചന്ദ്രബോസ് ആറ്റിലിറങ്ങി യുവതിയെ കൈലിയുടെ കുടുക്കിട്ട് മുറുക്കി കെട്ടുകയും നാലുപേരും കൂടി വലിച്ച് കരയ്ക്ക് കയറ്റുകയായിരുന്നു.
ഒന്നര മണിക്കൂറിലധികം മരച്ചില്ലയിൽ തൂങ്ങിക്കിടന്ന യുവതിയുടെ കൈകാലുകൾ തണുത്ത് കോച്ചിമരവിച്ച നിലയിലായിരുന്നു.വിവരം അറിയിച്ചതിനെത്തുടർന്ന് പൂയപ്പള്ളി എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി യുവതിയുടെ മെഴി രേഖപ്പെടുത്തിയ ശേഷം ബന്ധുക്കൾക്കൊപ്പം അയച്ചു. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതി കടബാദ്ധ്യതയെത്തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസിനു മൊഴി നൽകി. പൂയപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |