പന്തളം: ശമനമില്ലാതെ തുടരുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. 200 ഓളം വീടുകളിൽ വെള്ളംകയറി. പന്തളം - പത്തനംതിട്ട റോഡിലും പന്തളം - മാവേലിക്കര റോഡിലും പല ഭാഗത്തും വെള്ളം കയറിയതിനാൽ ഗതാഗതം നിരോധിച്ചു. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിനു സമീപം പുതിയതായി നിർമ്മിച്ച അന്നദാന മണ്ഡപത്തിന്റെയും ഭജന മഠത്തിന്റെയും പാർക്കിംഗ് ഗ്രൗണ്ടിൽ വെള്ളം കയറി. പന്തളം നഗരസഭയിൽ 9 ക്യാമ്പുകൾ തുടങ്ങി. ചേരിക്കൽ ഗവ. എൽ.പി.എസ്, തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, മുടിയൂർക്കോണം എം.ടി.എൽ.പി.എസ്, കുരമ്പാല സെന്റ് തോമസ് സ്‌കൂൾ, വല്ലറ്റൂർ അങ്കണവാടി, ഇടയാടി ഗവ.എൽ.പി.എസ്, തോന്നല്ലൂർ ഗവ.എൽ.പി.എസ്.എസ്, കടക്കാട് എൽ.പി.എസ് എന്നിവിടങ്ങളിലാണ് 120 കുടുംബങ്ങൾ കഴിയുന്നത്. കടയ്ക്കാട് കരിമ്പ് വിത്തുല്പാദന കേന്ദ്രത്തിൽ വെള്ളംകയറി. 26 പശുക്കളെയും 25 ആടുകളെയും എൻ.എസ്.എസ് കോളേജ് ഗ്രൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ്, പന്തളം സി.ഐ എ.ശ്രീകുമാർ എന്നിവർ നേതൃത്വം നൽകുന്നു.പന്തളം നഗരസഭയിലെ മുടിയൂർക്കോണം, ചേരിക്കൽ, തോട്ടക്കോണം, തോന്നല്ലൂർ, കടയ്ക്കാട്, മങ്ങാരം,പൂഴിക്കാട്, കുരമ്പാല, തോട്ടുകര മേഖലകളിലാണ് കൂടുതൽ ദുരിതം ഉണ്ടായത്. ഈ ഭാഗങ്ങളിലെ കൃഷികളും വ്യാപകമായി നശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |