കാലടി: ശ്രീമൂലനഗരം ഹെർബർട്ട് പട്ടികജാതി കോളനിയിൽ നമ്പിള്ളി അനിലിന്റെ ഒറ്റമുറി വീട് ഇന്നലെ പുലർച്ചെ കത്തി നശിച്ചു. പരിസരത്തെ കഞ്ചാവു വിൽപ്പന സംബന്ധിച്ച വിവരം പൊലീസിനെയും പഞ്ചായത്ത് മെമ്പറെയും അറിയിച്ചതിന്റെ വൈരാഗ്യത്തിൽ കഞ്ചാവ് മാഫിയ വീട് കത്തിച്ചതാണെന്നാണ് പറയപ്പെടുന്നത്. ഹോളോ ബ്രിക്സ് ഉപയോഗിച്ച് നിർമ്മിച്ച, ഇരുമ്പ് ഷീറ്റ് മേഞ്ഞ വീട്ടിൽ അനിലും ഭാര്യ സിന്ധുവുമാണ് താമസം. തൊട്ടടുത്തു തന്നെയുള്ള വീട്ടിൽ അനിലിന്റെ ജ്യേഷ്ഠൻ ജിജോയോടൊപ്പം താമസിക്കുന്ന അമ്മയ്ക്ക് സുഖമില്ലെന്നറിഞ്ഞ് അനിലും ഭാര്യയും അങ്ങോട്ടു പോയ സമയത്തായിരുന്നു സംഭവം. വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച ശേഷം കിടക്കയ്ക്ക് തീകൊളുത്തുകയായിരുന്നു. കട്ടിലും മറ്റ് വീട്ടുപകരണങ്ങളും കത്തി നശിച്ചു. വൈദ്യുതിയോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത വീടാണിത്. പുക ഉയരുന്നതു കണ്ട് ജിജോ ഓടിയെത്തി വീട്ടിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകൾ പുറത്തേക്ക് എറിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ലോട്ടറി വിൽപ്പനക്കാരനാണ് അനിൽ. കാലടി പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |